കെ.പി.ശശിധരന്‍ – എം. ശ്രീഹര്‍ഷന്‍
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഭാരതീയമായ കാഴചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ജീവിതസമീപനവും നിലപാടുകളും പ്രചരിപ്പിക്കുന്നതിനായി 1983 ല്‍ ‘തപസ്യ’ ആരംഭിച്ച ‘വനപര്‍വം’ എന്ന പരിപാടിയുടെ ആവിഷ്‌കര്‍ത്താവും വക്താവും പ്രയോക്താവും ശശിധരന്‍ മാസ്റ്റര്‍ ആയിരുന്നു. ആ പരിപാടിക്കുവേണ്ടി തയാറാക്കിയ ലഘുപത്രികയില്‍ അദ്ദേഹമെഴുതിയ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്:
”പ്രളയം അഭികാമ്യമായ ഒരു സങ്കല്‍പ്പമാണ്. അധര്‍മ്മത്തെ സംഹരിച്ച്, അതിനു മുകളില്‍ ധര്‍മ്മത്തിന്റെ നാമ്പുകള്‍ കിളിര്‍പ്പിക്കുന്ന പ്രകൃതിയാണ് ഈ സങ്കല്‍പ്പത്തിന്റെ ആത്മാവ്. യുഗങ്ങളിലൂടെ ഈ തപോഭൂമിയില്‍ ആവര്‍ത്തിക്കപ്പെട്ട അവതാരകഥകള്‍ രത്‌നഗര്‍ഭയും അമൃതവര്‍ഷിണിയും സര്‍വംസഹയുമായ ഭൂമിദേവിയുടെ മഹത്വം വാഴ്‌ത്തിപ്പാടി. മനമുഴുത ഋഷിയുടെയും, നിലമുഴുത കര്‍ഷകന്റെയും പ്രാതസ്മരണയില്‍ സുജലയും സുഫലയും സസ്യശ്യാമളയുമായ പ്രകൃതീശ്വരി നിറഞ്ഞുനിന്നു. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഒരേ ശക്തിയാല്‍ കോര്‍ത്തിണക്കപ്പെട്ടതാണെന്ന ദൃഢവിശ്വാസം ജീവിതദര്‍ശനമായി അംഗീകരിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.
”വൈരുധ്യങ്ങള്‍ ഇടഞ്ഞുനിന്നില്ല. അലയാഴിക്കു നടുവില്‍ അനന്തശായിയായ വിഷ്ണുവും, മഞ്ഞുമലയുടെ മുകളില്‍ ഉഗ്രതപസ്വിയായ ശിവനും സ്ഥല,ഭാവങ്ങളുടെ അകല്‍ച്ചയകറ്റി. ശത്രുവായും ഇരയായും വിരുദ്ധചേരികളില്‍ നിലയുറപ്പിക്കുന്ന സര്‍പ്പവും മയിലും എലിയും, ശിവനിലൂടെയും സുബ്രഹ്‌മണ്യനിലൂടെയും ഗണപതിയിലൂടെയും കുടുംബാംഗങ്ങളായി മാറി. മല്‍സ്യവും ആമയും നദിയും പര്‍വതവും വായുവും അഗ്‌നിയും തുളസിയും അരയാലും മയിലും പരുന്തും ഈശ്വരാംശമാര്‍ജിച്ച് വളര്‍ന്നു. പ്രകൃതിസൃഷ്ടികളുടെ ഈ വ്യന്ദഗാനത്തിന് ഒരിക്കലും താളപ്പിഴ സംഭവിച്ചില്ല, അപസ്വരമുയര്‍ന്നില്ല.”
‘തപസ്യ’യുടെ പിറവിയെക്കുറിച്ച് അതിന്റെ ആദ്യ സെക്രട്ടറിയായ കെ.പി.ശശിധരന്‍ പറയുന്നത് ഇങ്ങനെയാണ്:
”അടിയന്തരാവസ്ഥയ്‌ക്കു മുമ്പ് ‘സാഹിത്യസായ്ഹ്നം’ എന്ന പേരില്‍ ഒരു ഒത്തുചേരല്‍ ഉണ്ടായിരുന്നു. പക്ഷെ അത് ഒരു സംഘടനയായിരുന്നില്ല. സമാന ആദര്‍ശമുള്ളവര്‍ അനൗപചാരികമായിട്ട് ഒത്തുകൂടുന്നു എന്നതൊഴിച്ചാല്‍ കൃത്യമായി ഒരു ചട്ടക്കൂട്ടിലുള്ള ഒന്നായി മാറിയത് അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ്.
”കേസരിയും എം.എ.സാറുമായിരുന്നു അതിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചിരുന്നത്. എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഒരു സ്ഥലം ‘കേസരി’ ഓഫീസ് ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സാംസ്‌കാരികമേഖലയാകെ അടച്ചുപൂട്ടിയതിനാല്‍ കലാ-സാഹിത്യപ്രവര്‍ത്തകരൊക്കെ നിശ്ശബ്ദമായ കാലത്താണ് അതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവുന്നത്. സമാനചിന്താഗതിയുള്ള ഒരുപാട് ആളുകള്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു. അവരുടെ ചെറുകൂട്ടമാണ് ‘തപസ്യ’യായി മാറിയത്. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച് ഒരു പ്രസ്ഥാനം തുടങ്ങിയെന്ന് പറഞ്ഞുകൂട. ഒരു കാലഘട്ടത്തിന്റെ സമ്മര്‍ദമായിരുന്നു അത്. ആ സമ്മര്‍ദം ഒരു സംഘടനയെ ഉണ്ടാക്കി എന്നു പറയുന്നതാവും ശരി. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമാണ് ഇതിന് ഒരു രൂപഭാവമൊക്കെ ഉണ്ടാവുന്നത്.
അടിമകളുടെ ബുദ്ധിജീവിതം
”കേരളത്തില്‍ കലാകാരന്മാരും എഴുത്തുകാരും ഏതാണ്ട് പൂര്‍ണമായി അടിയന്തരാവസ്ഥയ്‌ക്ക് മൗനാനുവാദം കൊടുത്തവരായിരുന്നു. ഭയംകൊണ്ടായിരിക്കാം. ഒരു രാംനാഥ് ഗോയങ്ക എന്തുകൊണ്ട് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായില്ല എന്ന് ചിന്തിട്ടിച്ചുണ്ട്. അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്റോറിയല്‍ കോളം ശൂന്യമാക്കി ഇട്ടാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. വലിയ യുദ്ധമായിരുന്നു അത്. ലക്ഷക്കണക്കിന് വായനക്കാരുള്ള ഒരു പത്രം അടച്ചുപൂട്ടേണ്ടി വന്നാലും വേണ്ടില്ല, സ്വാതന്ത്ര്യമാണ് വലുത് എന്നു ചിന്തിക്കാന്‍ ഒരു പത്രമുതലാളിക്ക് ധൈര്യമുണ്ടായി. എന്നാല്‍ കേരളത്തിലെ തൊഴിലാളിവര്‍ഗപ്പാര്‍ട്ടിയുടെ പത്രം പോലും അടിമത്തത്തിന് വിധേയപ്പെട്ട കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്.
”ഇന്നും ഏതാണ്ട് അതുതന്നെയാണ് അവസ്ഥ. ബുദ്ധിജീവികള്‍ ജീവിക്കാന്‍ വേണ്ടി, ബുദ്ധിപൂര്‍വം ഭരിക്കുന്നവരുടെ അടിമകളായി മാത്രം വാതുറക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അവര്‍ക്കു വേണ്ടി ചങ്ങലകെട്ടാനും മതിലുകെട്ടാനും പ്രസ്താവനാക്കുരവയിടാനും നില്‍ക്കുന്ന വാലാട്ടികളെ നാം ബുദ്ധിജീവികള്‍ എന്നു വിളിക്കുന്നു.”
അടിയന്തരാവസ്ഥയ്‌ക്കു ശേഷം 1978 ല്‍ ‘കേസരി’ വാരികയില്‍ ബുദ്ധിജീവികളുടെ കാപട്യത്തെക്കുറിച്ച് തുടര്‍ച്ചയായി ചില ലേഖനങ്ങള്‍ ശശിധരന്‍ മാസ്റ്റര്‍ എഴുതിയിരുന്നു. ‘ബുദ്ധിജീവികളുടെ ആശയങ്ങള്‍’, ‘വ്യാജബുദ്ധിജീവികളെക്കുറിച്ച്’, ‘കമ്യൂണിസ്റ്റുകളുടെ ബുദ്ധിജീവിതം’, ‘ഇഴജന്തുക്കളും ബുദ്ധിജീവികളും’, ആര്‍.എസ്.എസും ബുദ്ധിജീവികളും എന്നീ തലക്കെട്ടുകളില്‍. അവയൊക്കെ ഇന്നത്തെ സാംസ്‌കാരിക കാലാവസ്ഥയിലും ഏറ്റവും പ്രസക്തമായി അനുഭവപ്പെടുന്നുവെന്നതാണ് അവയുടെ സമകാലികസാംഗത്യം.
‘വ്യാജബുദ്ധിജീവികള്‍’ എന്ന ലേഖനം എല്ലാ കാലത്തേക്കുമുള്ളതാണെന്ന് വര്‍ത്തമാനകാല ബുദ്ധിജീവികളുടെ മനോധര്‍മ്മാഭിനയക്കാഴ്ചകള്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
”സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ബുദ്ധിജീവിപ്പട്ടം കിട്ടിയവരില്‍ നല്ലൊരു ശതമാനം കമ്മ്യൂണിസ്റ്റ് ആശയഗതിക്കാരായിരുന്നു. കമ്മ്യൂണിസ്റ്റ്കാരോട് പൊതുവെയും, റഷ്യയോട് പ്രത്യേകിച്ചും ജവഹര്‍ലാല്‍ നെഹ്‌റു മമത വച്ചുപുലര്‍ത്തിയിരുന്നതിനാല്‍ അതിവേഗത്തില്‍ സാമൂഹ്യമായ അംഗീകാരം കൈവരിയ്‌ക്കുവാനും അവര്‍ക്കു കഴിഞ്ഞു.
പത്രപ്രവര്‍ത്തനരംഗത്തും കലാശാലകളിലും രാഷ്‌ട്രീയതലങ്ങളിലും കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റം തടസ്സമില്ലാതെ തുടരുകയും, ഭരണകക്ഷിയില്‍ത്തന്നെ ഒരു പുതിയവിഭാഗത്തെ സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയവരെയും, ആശയതലത്തില്‍ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചവരെയും പിന്തിരിപ്പന്‍മാരും മൂരാച്ചികളുമണെന്നു മുദ്രയടിക്കുകയാണുണ്ടായത്. ഇടത്-വലത്, അതില്‍ വലുതേത് ചെറുതേത് എന്നിങ്ങനെയുള്ള, വാണീമാതാവിനെക്കൂടി അമ്പരപ്പിക്കുന്ന അറ്റമില്ലാത്ത വാദകോലാഹലങ്ങള്‍ സ്വയം സൃഷ്ടിച്ചുകൊണ്ട്, ഭാരതരാഷ്‌ട്രീയത്തിലെ പിന്തിരിപ്പന്മാരെയും പുരോഗമനവാദികളെയും വേര്‍തിരിച്ചെടുക്കുന്ന തൊഴിലായിരുന്നു പ്രധാനമായും ഇവര്‍ക്ക് ചെയ്യുവാനുണ്ടായിരുന്നത്. ബുദ്ധിജീവികള്‍ എന്ന വ്യാജനാമം പേറിനടന്നിരുന്ന ഈ വാചകപ്പണ്ടാരങ്ങളുടെ നിരന്തരമായ പ്രചാരവേല, നാട്ടിന്റെ ഏറ്റവും വലിയ പ്രശ്‌നം ഇടതും വലതും നിര്‍ണയിക്കലാണോ എന്ന നിലകൂടി വരുത്തിത്തീര്‍ത്തു.”
തെയ്യവും പടയണിയും നിറഞ്ഞാടിയപ്പോള്‍
താന്‍ ആത്മാവുകൊടുത്ത് തുടങ്ങിയ ഒരു പ്രസ്ഥാനമെന്ന നിലയില്‍ തപസ്യയുടെ വികാസപരിണാമങ്ങളെക്കുറിച്ച് എന്നും താല്‍പ്പര്യപൂര്‍വം നിരീക്ഷിക്കുന്നുണ്ട് ശശിധരന്‍ മാസ്റ്റര്‍. കേരളത്തിലെ സാംസ്‌കാരികരംഗത്ത് അത് ഉണ്ടാക്കിയെടുത്ത നവചൈതന്യത്തെക്കുറിച്ച് അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ:
”പത്രപ്രവര്‍ത്തകരും എഴുത്തുകാരും കലാകാരരും അടങ്ങുന്ന നേതൃനിരയും കര്‍മ്മശേഷിയും ആത്മാര്‍ഥതയും ത്യാഗസന്നദ്ധതയുമുള്ള ഒട്ടേറെ പ്രവര്‍ത്തകരുമാണ് ആദ്യകാലത്ത് തപസ്യയെ മുന്നോട്ടു നയിച്ചത്. സാഹിത്യം, പത്രപ്രവര്‍ത്തനം, നാടകം, ഫോക്‌ലോര്‍, ചിത്ര-ശില്‍പ്പകല, ചലച്ചിത്രം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പഠനശിബിരങ്ങളും, അരങ്ങ് നഷ്ടപ്പെട്ട കലാരൂപങ്ങള്‍ക്ക് രംഗവേദി ഒരുക്കാനുള്ള ശ്രമങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുടെ ആഴത്തിലേക്കുള്ള അന്വേഷണവുമടക്കം ‘തപസ്യ’ ശ്രദ്ധ പതിപ്പിച്ച മേഖലകളും ഏറ്റെടുത്ത വിഷയങ്ങളും വളരെ വിപുലമായിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങളെ അതിന്റെ പൂര്‍ണമായ സാംസ്‌കാരികപശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുകയും ഉത്തരകേരളത്തിലെ തെയ്യമടക്കമുള്ള കലാരൂപങ്ങളെ ദക്ഷിണകേരളത്തിലും മുടിയേറ്റും പടയണിയും പോലുള്ള സമ്പ്രദായങ്ങളെ ഉത്തരകേരളത്തിലും പരിചയപ്പെടുത്തുകയും ചെയ്തത് അക്കാലത്ത് പുതിയ അനുഭവമായിരുന്നു. സംസ്ഥാന സമ്മേളനങ്ങളില്‍ മറ്റു ഭാരതീയ ഭാഷകളിലെ വിഖ്യാതരായ സാഹിത്യനായകരെ പങ്കെടുപ്പിക്കുക തുടങ്ങിയ ‘തപസ്യ’യുടെ ശീലങ്ങള്‍ മറ്റു പല സംഘടനകള്‍ക്കും മാതൃകയായിത്തീര്‍ന്നത് അനുസ്മരിക്കേണ്ടതുണ്ട്. മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ പ്രാചീന കേരളത്തിന്റെ സാംസ്‌കാരിക തീര്‍ഥസ്ഥാനങ്ങളിലാറാടിയും, മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സര്‍ഗപ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ചും നടത്തിയ ‘സാംസ്‌കാരിക തീര്‍ഥയാത്ര’യും മേല്‍പ്പറഞ്ഞതുപോലെ സാംസ്‌കാരിക കേരളത്തിന് അനുകരണീയമായി മാറി. എടുത്തുപറയേണ്ട ഒരു വസ്തുത, രാഷ്‌ട്രീയ ഊരുവിലക്കിനെ ഭയന്ന ഏതാനും സാഹിത്യകാരന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും കലാകാരന്മാരും തപസ്യയോട് സര്‍വ്വാത്മനാ സഹകരിച്ചു എന്നതാണ്. മറ്റു സാഹിത്യപ്രസ്ഥാനങ്ങളില്‍നിന്ന് സംഘടനാശൈലിയില്‍ ‘തപസ്യ’ക്കുണ്ടായിരുന്ന ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രവര്‍ത്തന നൈരന്തര്യമായിരുന്നു. ഇടവേളകളില്ലാത്ത പൂര്‍ണസമയ പ്രവര്‍ത്തനത്തിലൂടെ ‘തപസ്യ’ കേരളത്തില്‍ വേറിട്ടുകേള്‍ക്കുന്ന ശബ്ദമായിത്തീര്‍ന്നു.
അമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് ഗുണകരമായി നിരവധി ഇടപെടലുകള്‍ നടത്തിയ ‘തപസ്യ’ക്ക് ഇന്ന് പുതിയകാലത്തെ സാംസ്‌കാരികാവസ്ഥയോട് പ്രതികരിക്കുന്നതില്‍ വേണ്ടത്ര കരുത്തില്ല എന്ന നിരാശ അദ്ദേഹത്തിനുണ്ട്. ‘തപസ്യ’ തുടങ്ങിയ കാലത്ത് ഉണങ്ങിവീണുപോയ സമസ്തകേരള സാഹിത്യപരിഷത്തിന്റെ വിടവിലാണ് അത് വളര്‍ന്നു തഴച്ചത്. അത്തരമൊരു കലാ-സാഹിത്യപ്രസ്ഥാനമല്ല കേരളത്തില്‍ ഇന്നത്തെ സാംസ്‌കാരികാന്തരീക്ഷത്തില്‍ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആക്ടിവിസ്റ്റുകളെ ആവശ്യമുണ്ട്
”തിരിഞ്ഞുനോക്കുമ്പോള്‍ ‘തപസ്യ’ക്ക് പുരോഗതിയുടെ കഥ മാത്രമല്ല പറയാനുണ്ടാവുക. നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ മറുഭാഗത്ത് സംഘടനയുടെ ദൗര്‍ബല്യങ്ങളേയും ചൂണ്ടിക്കാട്ടേണ്ടതായിവരും. ഒരു സംഘടനയുടെ ആരോഗ്യം ക്രിയാത്മകമായ വിമര്‍ശനത്തെ സ്വാഗതം ചെയ്യാനുള്ള അതിന്റെ വിശാലമനസ്‌കതയിലാണ് കുടികൊള്ളുന്നത്. വിമര്‍ശന ബുദ്ധിയും വിശകലനസാമര്‍ഥ്യവുമില്ലാത്ത പ്രവര്‍ത്തകര്‍ അതിവേഗത്തില്‍ സംഘടനയിലെ ജഡകോശമായി പരിണമിക്കും. സ്വന്തം ദൗര്‍ബല്യത്തെ കണ്ടെത്താനുള്ള കഴിവും ബലമാണ്. വസ്തുതാപരമായ, നിഷേധാത്മകമല്ലാത്ത വിമര്‍ശനസിദ്ധി ‘തപസ്യ’ പ്രവര്‍ത്തകര്‍ക്ക് നിശ്ചയമായും ഉണ്ടായിരിക്കണം.
അടിയന്തരാവസ്ഥ ഉഴുതു മറിച്ചിട്ട മണ്ണില്‍ ‘തപസ്യ’ അതിവേഗം വികസിച്ചതിനെക്കുറിച്ച് പറഞ്ഞല്ലൊ. ഈ പുരോഗതി തുടര്‍ന്ന് നിലനിര്‍ത്താന്‍ സംഘടനയ്‌ക്ക് കഴിഞ്ഞില്ല. അതിന്റെ കാരണമെന്തെന്ന് അന്വേഷിച്ച് യുക്തിസഹമായ നിഗമനത്തിലെത്തുകയാണ് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള മാര്‍ഗം.
സാമ്പ്രദായികസ്വഭാവമുള്ള സാഹിത്യപ്രസ്ഥാനങ്ങള്‍ ഇന്ന് കേരളത്തില്‍ നിലവിലില്ല. ഒരു കാലഘട്ടത്തിലെ സ്വതന്ത്രമായ സാഹിത്യ പ്രവര്‍ത്തനത്തെ, State Idiological apparatus പൂര്‍ണമായും കൈവശപ്പെടുത്തിയിരിക്കയാണ്. ഇതിനു പുറമെ കോപ്പറേറ്റ് മാനേജ്‌മെന്റുകളുടേയും മതരാഷ്‌ട്രീയച്ചേരികളുടേയും വരുതിയില്‍ കൃത്യമായ അജണ്ട പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാകുന്ന സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും നിരവധി.
ഈ പ്രവണതയ്‌ക്കെതിരെ സമസ്തകേരള സാഹിത്യപ രിഷത്തിനെപ്പോലുള്ള സംഘടനകള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? സാഹിത്യത്തിന്റെ പരമ്പരാഗത ശൈലികൊണ്ട് ഭേദപ്പെടുത്താന്‍ കഴിയുന്ന വ്രണമല്ല നമ്മുടെ ദേശീയ സാംസ്‌കാരികരംഗത്തെ ബാധിച്ചിരിക്കുന്നത്. ആശയപരമായ കാഴ്ചപ്പാടില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ ഇത്തരം ദേശീയ ദൂഷ്യങ്ങള്‍ക്കെതിരെ സമരോത്സുകമായ നിലപാട് ‘തപസ്യ’ക്ക് എന്തുകൊണ്ട് സ്വീകരിച്ചുകൂടാ? ആക്ടിവിറ്റി ധാരാളമുള്ള ഈ പ്രസ്ഥാനം ആക്ടിവിസ്റ്റുകളെ സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദാനപീഠങ്ങളും സൗകര്യഹര്‍മ്മ്യങ്ങളും ഉപേക്ഷിച്ച് മനസ്സാക്ഷിയുടെ വിളികേള്‍ക്കുന്ന സാംസ്‌കാരികപ്രവര്‍ത്തകരുടെ ഒരു നിര വളര്‍ന്നുവരണമെങ്കില്‍ അതിന് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതായി വരും. ഈ സ്വപ്‌നം ഫലവത്താകാന്‍ ഉതകുന്നതരത്തിലാക്കി പരിവര്‍ത്തിപ്പിക്കണം ‘തപസ്യ’യുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതി.
”രാഷ്‌ട്രീയ സംഘടനകള്‍ ഭൗതികനേട്ടങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് അണികളെ കൂടെനിര്‍ത്തുന്ന രീതിശാസ്ത്രം തപസ്യയെപ്പോലുള്ള സാംസ്‌കാരികപ്രസ്ഥാനങ്ങക്ക് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. സാമ്പത്തിക ശാസ്ത്രമല്ല, മനശ്ശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. സംഘടനക്കുവേണ്ടി ഏറെ ക്ലേശിച്ചവര്‍ തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്നുവരുമ്പോള്‍ ഇച്ഛാഭംഗത്തിലേക്ക് വഴുതിവീഴും. പ്രവര്‍ത്തിക്കുന്നത് ലക്ഷ്യത്തിന് വേണ്ടിയാവണം. പ്രവര്‍ത്തനം ലക്ഷ്യമായാല്‍ അത് യാന്ത്രികമാകും.
”പ്രവര്‍ത്തനശൈലിയില്‍ അവശ്യം വേണ്ടതായ തിരുത്തലുകള്‍ വരുത്തുക, സംഘടനാപരമായ വീഴ്ചകള്‍ നീട്ടിവെക്കാതെ അപ്പപ്പോള്‍ പരിഹരിക്കുക, പുതിയ സാഹചര്യങ്ങളുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അടിയന്തരപ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തപസ്യയുടെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്ന പക്ഷം, സംഘടനയുടെ താളം അതിന് വീണ്ടെടുക്കാന്‍ കഴിയും. കള winter comes, can Spring be far behind എന്ന ഷെല്ലിയുടെ കവിത ഓര്‍ക്കുക.
അടുത്തത്: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍
















