ടൗണ്‍ ഹാളിനു സമീപമുള്ള തടാകം കാണുകയായിരുന്നു അവള്‍. കുട്ടികളും മുതിര്‍ന്നവരും പാര്‍ക്കില്‍ ധാരാളമായിരുന്നു. എസ് എം സ്ട്രീറ്റും ബഷീര്‍ റോഡും നിറഞ്ഞ് വാഹനങ്ങള്‍ ഒഴുകി. ഡിസംബറിന്റെ നഷ്ടം പ്രവചിച്ചുകൊണ്ട് വൃക്ഷത്തലപ്പുകളില്‍ കിളികള്‍ പാടി.
സമയം ഏതാണ്ട് അഞ്ചുമണിയോട് അടുത്തു കാണും. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നിറമുള്ള ചിത്രങ്ങള്‍. ഇളം കാറ്റ് അന്തരീക്ഷം നനുത്തതാക്കി. നഗരത്തിന്റെ പ്രസരിപ്പിലും അവള്‍ ഏകാകി ആയിരുന്നു. ബാല്യകാലസ്മരണകള്‍ അവളുടെ മനസ്സില്‍ മിന്നലാട്ടങ്ങള്‍ നടത്തി. കുഞ്ഞുപാവാടയും കുഞ്ഞുടുപ്പും ഇട്ട് നെറ്റിയില്‍ അമ്മ ചാര്‍ത്തിയ മഞ്ഞള്‍ പ്രസാദവുമായി താളിയോല മാറോടു ചേര്‍ത്തു കളരിയിലേക്ക് ഓടുന്ന ബാലിക.
കളരി കഴിഞ്ഞ് മടങ്ങുമ്പോള്‍ വെളുത്തു തുളുമ്പിയ കവിള്‍ത്തടം ചുവന്നു തുടുത്തിരുന്നു. കൈവെള്ളയാല്‍ കണ്ണീര് തുടച്ചപ്പോള്‍ മഞ്ഞള്‍പ്രസാദം കവിളില്‍ പരന്നു. അമ്മയെ കണ്ടപ്പോള്‍ ഗദ്ഗദം വാക്കുകള്‍ക്ക് കുരുക്കിട്ടു. ”എന്താ മോളെ?” അമ്മ ചോദിക്കും. ”’ആശാന്‍ തല്ലി.” താന്‍ ഉത്തരം പറയും. ”നാളെ ഞാന്‍ പോവൂല.”
മെലിഞ്ഞുണങ്ങിയ ശരീരമുള്ള ആശാന്‍ പിറ്റേന്നും കളരിയിലേക്ക് ആകര്‍ഷിക്കും. കൊച്ചോളങ്ങളില്‍ ആശാന്റെ മുഖം മിന്നി മറയുന്നുവോ? അവള്‍ ചിന്തയില്‍ തന്നെയായിരുന്നു. കളരി ഇല്ലാതിരുന്ന ഒരു ദിവസം അമ്മ തന്നെ കളരിയിലേക്ക് ആനയിച്ചു. ഭസ്മം വിതറിയ ദീര്‍ഘവൃത്തത്തിനുള്ളില്‍ നിവര്‍ത്തിയിട്ട തഴപ്പായയില്‍ ആശാന്‍ കണ്ണുകള്‍ പൂ
ട്ടിയുറങ്ങുന്നു. ആളുകള്‍ ചുറ്റിലും ഇരിക്കുന്നു. അമ്മ കുറെ പൂക്കള്‍ തനിക്ക് തന്നു, കാല്‍ക്കല്‍ അര്‍പ്പിക്കാന്‍….
ഓര്‍മ്മകള്‍ ഓടിമറയുകയും നീലാകാശച്ചെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമായി. ഇരുപത്തി നാലാം പിറന്നാള്‍ കഴിഞ്ഞ് എത്തിയ മംഗള മുഹൂര്‍ത്തം! തളി ക്ഷേത്രമുറ്റം വലംവയ്‌ക്കുമ്പോള്‍ ചെത്തിയും ജമന്തിയും മുല്ലയും ചേര്‍ന്ന മാല സുഗന്ധം പരത്തി. സ്വപ്‌നസാഫല്യം മനസ്സില്‍ ചിത്രങ്ങള്‍ നെയ്തു. പൂച്ചെണ്ടും ചെറുനാരങ്ങയുമായി ആളുകള്‍ അങ്കണം വിട്ടിറങ്ങുന്നു. അച്ഛനും അമ്മയും ചേര്‍ന്ന് മാരുതി ഡോര്‍ തുറന്നു തന്നെ അതിനുള്ളിലാക്കി. പൂക്കളുടെ നറുമണവും നവവരന്റെ വിയര്‍പ്പിന്റെ ഗന്ധവും കൂടിക്കലര്‍ന്ന ഗാന്ധര്‍വ്വം! തന്റെ നേത്രങ്ങള്‍ ഈറനണിഞ്ഞു. അമ്മയുടെ മുഖം അവ്യക്തതയില്‍ മറഞ്ഞു. മാരുതി മെല്ലെ നീങ്ങി.
അതിനുശേഷം കാലങ്ങള്‍ പലതു കഴിഞ്ഞു. അച്ഛനും അമ്മയും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ഉത്സവത്തിന് തലേന്നേ എത്തിയില്ലെങ്കില്‍ പരിഭവം പറയുമായിരുന്ന അമ്മ ഓര്‍മ്മച്ചെപ്പില്‍ ഒളിച്ചു. ഉത്സവങ്ങള്‍ പഴയ തീവ്രത നല്‍കുന്നില്ല. ദേവീ ദേവന്മാരുടെ പ്രസാദക്കുറവായിരുന്നില്ല. സ്വകാര്യ ദുഃഖത്തിന്റെ തീവ്രത അത്രയ്‌ക്ക് അഗാധമായിരുന്നു. തറവാട് പൊളിച്ചു മാറ്റി പുതിയ സൗധമുയര്‍ന്നു. തന്റെ വീതം തന്നുതീര്‍ത്തു. ഈ വര്‍ഷവും ഉത്സവത്തിന് എല്ലാവരും എത്തിയിരുന്നു. എതിരേല്‍പ്പും വാദ്യഘോഷങ്ങളും സമാപിച്ചു. നടയടച്ചു.
”തറവാട്ടിലേക്ക് വരുന്നോ?” ആങ്ങളയുടെ ചോദ്യം. ”ഇല്ല.” ഭര്‍ത്താവുമൊന്നിച്ച് കാറില്‍ കയറി വീടണയുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. ഒരു ലാവണത്തിന്റെ നഷ്ടം മനസ്സിനെ കുത്തി നോവിച്ചു. ഇതെല്ലാം ഒരു പകല്‍ക്കിനാവായിരുന്നു. തടാകക്കരയില്‍ തന്നെയായിരുന്നു താന്‍ അപ്പോഴും. അവിടെ കൊറ്റികളുടെ നൃത്തം നടന്നുകൊണ്ടേയിരുന്നു.
















