തിരുവനന്തപുരം: കരമന കളിയിക്കാവില പാതയിൽ നീറമൺകര വളവിൽ 14കാരൻ ഓടിച്ച കാർ മുപ്പതടി താഴ്ചയിൽ വീണ സംഭവത്തിൽ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ നിന്നും 14കാരനും സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാർത്ഥി. വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
അതേ സമയം പാപ്പനംകോട് ഭാഗത്തുനിന്നും കരമന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടവളവ്. ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ആറു മാസം മുമ്പ് വിമാനത്താവളത്തിലേക്ക് പോയ ഒരു കാർ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് വളവിനോട് ചേർന്നുള്ള കുഴിലേക്ക് വീണത്.
മറ്റ് പല വാഹനങ്ങളും നടപ്പാതയിലിടിച്ചും കൈവരിയിൽ തട്ടിയും കുഴിയിൽ വീഴാതെ രക്ഷപ്പെട്ട സംഭവും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ വളവിലുള്ള റോഡിലെ വൈദ്യുതുണിലിടിച്ച് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളും സ്ഥിരമാണ്.
പ്രദേശത്ത് ബലമുള്ള ഇരുമ്പ് കൈവരികൾ സ്ഥാപിക്കണം. പാലത്തിലേക്ക് വഴിതിരിച്ചുവിടുന്ന സൂചന നൽകുന്ന മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
















