നിങ്ങളും കണ്ടില്ലേ രാജ്യസഭയില്‍ ഉയര്‍ന്ന ആ രണ്ടു കാലുകള്‍? ആ രണ്ട് കൃത്രിമക്കാലുകള്‍? അതിന്റെ ചരിത്രമറിയാവുന്നവര്‍ വീണ്ടും ഓര്‍മ്മിച്ച് നൊമ്പരപ്പെട്ടു. ആദ്യം അറിഞ്ഞവര്‍ അമ്പരപ്പെട്ടു. കാലുകളുടെ കാര്യമാണ്, കാലുമാറ്റത്തിന്റേതല്ല.
പാദമുദ്രകള്‍ നമ്മുടെ സംസ്‌കാരത്തിലെ പ്രധാന അടയാളമാണ്. കാലടിയില്‍നിന്ന് കാലടികള്‍വെച്ച് കാലാതിവര്‍ത്തിയായി മാറിയ ആദിശങ്കരാചാര്യ ഭഗവദ്പാദരുടെ മാര്‍ഗ്ഗം ആ സംസ്‌കാരത്തിന്റെ ഏറ്റവും ഭദ്രമായ മുദ്രയാണ്.
‘കവിയുടെ കാല്‍പ്പാടുകള്‍’ എന്നത് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ആത്മാവില്‍ തൊട്ടെഴുതിയ ആത്മകഥയാണ്. കവി വയലാര്‍ രാമവര്‍മ്മയുടെ ‘വൃക്ഷം’ എന്ന കവിതയില്‍ നദിയും നദീതീര സംസ്‌കാരവും പുകഴ്‌ത്തുന്നതിലുമുണ്ട് കാലും കാലടിയും.
വയലാര്‍ പാടുന്നു:’മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍ നദിയുടെ പേരുഞാന്‍ മറന്നുപോയ്… ‘ എന്നാണ് തുടക്കം. അതില്‍ നദിയെക്കുറിച്ച് പാടുന്നു… ‘കഴലില്‍ ചിറകുള്ള സഞ്ചാരപ്രിയര്‍…’ സഞ്ചാരവും കാലും കാലടിയും നമ്മുടെ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്.
മഹാകവി അക്കിത്തം എഴുതുന്നു: ‘ഇന്നലെപ്പോയ ഭടന്റെ കാലടിപ്പാടുകള്‍ ചിന്നിയ മണ്ണില്‍ ചവിട്ടുകയില്ല ഞാന്‍’ എന്ന്. അതിന് കാരണം പറയുന്നത് ‘ഇല്ലനുകര്‍ത്താവിനില്ലതന്‍ ജീവിത വല്ലരിയില്‍ പൂ വിടര്‍ന്നുകാണാന്‍ വിധി’ എന്നതാണ്. കവി എസ്. രമേശന്‍നായരുടെ കവിത ‘ഗുരു’വെന്ന സിനിയില്‍ ഗാനമായുണ്ട്. ‘ഗുരുചരണം ശരണം നാഥാ തിരുവടി ശരണം’ എന്നു തുടങ്ങുന്ന ഗാനം. ഇങ്ങനെ കാലിനേയും കാലടിയേയും പാദമുദ്രകളേയും കുറിച്ചുള്ള കവിതകളും കലകളുമേറെയാണ്. നമ്മുടെ രംഗവേദികളിലെ കലകള്‍ക്കെല്ലാം കാലുകളും മുഖ്യമാണല്ലോ.
കാലിനെക്കുറിച്ചും കാലടിയെക്കുറിച്ചുമാണ് പറഞ്ഞു വന്നത്. ശരണവും ചരണവും തമ്മിലുള്ള ബന്ധവും കാലിന്റെ കാര്യമാണ് പറയുന്നത്. കാല്‍പിടിച്ചവരെ രക്ഷിക്കണമെന്നാണ് സാമാന്യ മര്യാദയും വിധിയും.
പക്ഷേ, നല്ല മഴയത്ത് ഒരുകുടക്കീഴില്‍ പോയ കൂട്ടുകാരില്‍ കാല്‍പിടിച്ചവനെ നനയാതെ രക്ഷിക്കാന്‍ കുടയ്‌ക്കായില്ല എന്ന് ഒരു കവിതയുണ്ട്, മഹാകവി വള്ളത്തോളിന്റേതായി-‘മഴയത്തൊരു നടത്തം.’
ആരും ആരുടേയും കാലടികളെ പിന്തുടരേണ്ട, പകരം ഒറ്റയടിപ്പാതകള്‍ സ്വയം ഉണ്ടാക്കാന്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കണമെന്നൊക്കെയാണ് മറ്റു ചിലരുടെ വാദം. പക്ഷേ സഞ്ചാരത്തിന്റെയും അന്വേഷണത്തിന്റെയും ആശ്രയത്തിന്റെയും വഴികള്‍ മറക്കാതിരിക്കുന്നതാണ് നല്ലത്, എന്നും ആര്‍ക്കും. അതാണ് അനുഭവിച്ചവരുടെ ഉപദേശം.
സാഹിത്യത്തിലായാലും ചരിത്രത്തിലായാലും സംസ്‌കാരത്തിലായാലും ഏറെ ശ്രദ്ധേയമായ കാലടികളുടെ കാര്യവും പറയാം.
‘സപ്തപദി’ എന്നൊരു ചടങ്ങ് നമ്മുടെ നാട്ടില്‍ ചില വിഭാഗക്കാരുടെ വിവാഹാചാരങ്ങളില്‍ ഉണ്ടായിരുന്നു.
വേദമന്ത്രാടിസ്ഥാനത്തിലാണ് അത് രൂപംകൊണ്ടിട്ടുള്ളത്. അഗ്‌നിസാക്ഷിയാക്കി വരിക്കുന്ന പത്‌നിയോടൊപ്പം വരന്‍ അഗ്‌നിക്ക് ചുറ്റും നടന്ന് ഏഴ് അടി, ഏഴ് കാല്‍ച്ചുവട് വെയ്‌ക്കലാണ് ഇതില്‍ പ്രധാനം. ഭാര്യാഭര്‍ത്താക്കന്മാര്‍ അഗ്‌നിയുടെ മുമ്പില്‍വന്നാല്‍ വരന്‍ വലതുകൈകൊണ്ട് പത്‌നിയുടെ ഇടതുകാലുപിടിച്ച് സപ്തപദം വെയ്‌പിക്കും. ഏഴു പാദങ്ങളും മന്ത്രം ചൊല്ലി വെയ്‌ക്കുന്നതാണ് ചടങ്ങ്. അടിവെച്ച് ആറ് ലോകങ്ങളും കടന്ന് ഏഴാം ലോകത്ത് രണ്ടുപേരും എത്തിച്ചേരുന്നുവെന്നാണ് സങ്കല്‍പം.
ആദി കാവ്യമായ ‘രാമായണ’ത്തിലുണ്ട് യാത്രയുടെ, കാലടിയുടെ, പാദത്തിന്റെ, പാദരക്ഷയുടെ ഇതിഹാസം. രാമായണംതന്നെ ശ്രീരാമന്റെ യാത്രയാണല്ലോ. രാമനില്ലാത്തപ്പോള്‍ രാമപാദുകം സിംഹാസനത്തില്‍വെച്ച് രാമരാജ്യധര്‍മ്മം നടപ്പാക്കിയതാണ് ഭരതന്റെ ഭരണത്തിന്റെ ചരിത്രം.
ഭരണാധികാരിയാകേണ്ട ശ്രീരാമന്‍ അത് ത്യജിച്ച് യാത്രകളിലൂടെ നാട്ടിലും കാട്ടിലും കടലിനപ്പുറത്തെ മറുകരയിലും ധര്‍മ്മം പുനസ്ഥാപിച്ചതാണല്ലോ ശ്രീരാമകഥ.
അതേ ശ്രീരാമന്റെ വംശത്തില്‍, മറ്റൊരു ഭരണാധിപന്റെ ചരിതം പറയുന്നുണ്ട് വാത്മീകി രാമായണത്തില്‍. അത് ‘ഹരിവംശ’ത്തിലും ‘വിഷ്ണുപുരാണ’ത്തിലുമുണ്ട്. മഹാകവി കാളിദാസന്‍ അത് തന്റെ ‘രഘുവംശം’ എന്ന മഹാകാവ്യത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. ‘അഗ്നിവര്‍ണ്ണന്‍’ എന്നാണ് ആ രാജാവിന്റെ പേര്.
പിതാവായ സുദര്‍ശനില്‍നിന്ന് അധികാരം ലഭിച്ച അഗ്നിവര്‍ണ്ണന്‍ വിഷയസുഖങ്ങളില്‍ മാത്രം ശ്രദ്ധിച്ച് രാജ്യഭരണമൊക്കെ മന്ത്രിമാരെയോ കിങ്കരന്മാരെയേ ഏല്‍പ്പിച്ച് അരാജകലൗകികനായി ജീവിച്ചു. സ്ത്രീസുഖലോലുപനായ, മക്കളുടെയും ബന്ധുക്കളുടെയും മാത്രം ക്ഷേമവും കാര്യങ്ങളും അന്വേഷിക്കുമായിരുന്ന അഗ്നിവര്‍ണ്ണന്‍, രാജാവിനെ മുഖം കാണിക്കാന്‍ ആഗ്രഹിച്ചു ചെന്ന പ്രജകള്‍ക്ക് ഒരു കിളിവാതിലിലൂടെ കാലുകള്‍ മാത്രം കാണിച്ചിരുന്നു. രാജ്യഭരണം ‘കുട്ടിച്ചോറായി’ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. യുവാവായിരിക്കെത്തന്നെ രാജാവ് ക്ഷയരോഗബാധിതനായി മരിച്ചപ്പോള്‍ സംസ്‌കാരം പോലും മന്ത്രിമാര്‍ രഹസ്യമായി നടത്തിക്കളഞ്ഞു.
ഒരു ഭരണാധികാരി എത്രത്തോളം അധപ്പതിക്കാം, പ്രജകളെ എങ്ങനെ അവഗണിച്ചും അവര്‍ക്കുമേല്‍ അഹങ്കരിക്കാം, തുടങ്ങിയ ഗൗരവ കാര്യങ്ങളാണ് ‘കാലുകള്‍കൊണ്ട് ഭരിച്ച’ യാളിന്റെ ആ കഥ പറയുന്നത്.
ലോകപ്രസിദ്ധ നാടകകാരനായ കാവാലം നാരായണപ്പണിക്കര്‍ ‘അഗ്നിവര്‍ണ്ണന്റെ കാലുകള്‍’ എന്ന പേരില്‍ ഒരു നാടകം അവതരിപ്പിച്ചിട്ടുണ്ട്. കഥ അതേ അഗ്‌നിവര്‍ണ്ണന്റെ ജീവിതം. ജനായത്ത ഭരണത്തില്‍ ഭരണാധികാരികളുടെ വീഴ്ചകളെ വിമര്‍ശിക്കുന്ന തരത്തിലാണ് ആ നാടകം.
കാലുകളെക്കുറിച്ചുള്ള കാര്യവിചാരത്തില്‍ ഏറ്റവും പുതിയതായി ജനസമക്ഷം വന്ന രണ്ട് കാലുകളെക്കൂടി പറഞ്ഞ് അവസാനിപ്പിക്കാം. രാജ്യസഭയില്‍ അംഗങ്ങളുടെ മേശപ്പുറത്ത് ‘പ്രത്യക്ഷപ്പെട്ട’ രണ്ട് കാലുകളുടെ കാര്യമാണ്. രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത പ്രതിനിധികളില്‍, കേരളത്തില്‍നിന്നുള്ള എംപി സി. സദാനന്ദന്‍ മാസ്റ്ററുടേതായിരുന്നു ആ കാലുകള്‍.
തന്റെ ആദ്യ രാജ്യസഭാ പ്രസംഗത്തില്‍ തനിക്ക് നിന്നുകൊണ്ട് പ്രസംഗിക്കാനാഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാതെ വന്നത് തന്റെ രണ്ടുകാലുകള്‍ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെട്ടിക്കളഞ്ഞതുമൂലമാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ വിശദീകരിച്ചു. 31 വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് തന്റെ രണ്ടു കാലുകള്‍ വെട്ടിമാറ്റിയ സംഭവമാണ് വിവരിച്ചത്. അപ്പോള്‍ സമീപത്തിരുന്ന എംപി, സദാനന്ദന്‍ മാസ്റ്ററുടെ കൃത്രിമക്കാലുകള്‍ മേശപ്പുറത്ത് എടുത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു.
അധികാരം കിട്ടയവര്‍ അണികളെയും അശരണരേയും ശരണാര്‍ത്ഥികളേയും കിളിവാതിലുകളിലൂടെ കാലുകള്‍ കാട്ടി അപമാനിക്കുന്നതുപോലുള്ള സ്ഥിതിവിശേഷമാണിവിടെ.
അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അഹങ്കാരവും ആക്രമണവും കൊണ്ട് കാലുകള്‍ അരിയുന്നവരുടെ ചരിത്രം പറയാനായിരുന്നു രാജ്യസഭയിലെ ആ കാലുകാണിക്കല്‍.
ഇതിഹാസമായാലും ചരിത്രമായാലും കലയായാലും സാഹിത്യമായാലും സംഭവങ്ങളായാലും കണ്ടും കേട്ടും ആസ്വദിക്കാനുള്ളതാണ്. ഒപ്പം പലരുടെയും കണ്ണുതുറപ്പിക്കാനുള്ളതാണ്.
ആവഴിയില്‍, രാജ്യസഭയില്‍ കണ്ട കൃത്രിമക്കാലുകള്‍ക്ക് പറയാനുള്ളത് വലിയ ചരിത്രമാണ്. കണ്ണു തുറപ്പിക്കേണ്ട ചരിത്രം.
















