മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തെ ആരോഗ്യരംഗം ആസൂത്രിതമായി തകര്‍ക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യ വകുപ്പ് വിസമ്മതിക്കുന്നത്. ശമ്പള കുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയാണ് സമര രംഗത്തുള്ളത്. ഭാഗികമായെങ്കിലും ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആരോഗ്യവകുപ്പ് അനുകൂല തീരുമാനം എടുക്കാത്തതാണ് സമരം നീണ്ടുപോകാന്‍ കാരണം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുകയാണ്. സമരം തീര്‍ക്കാന്‍ സര്‍ക്കാരിന്
തില്‍പ്പര്യമില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച നടത്തി രമ്യമായ പരിഹാരം കണ്ടെത്തുന്നതിനു പകരം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ് നോണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് പ്രതികാരം തീര്‍ക്കുകയാണ് സര്‍ക്കാര്‍.
ഇതനുസരിച്ച് ഒപിയിലും ഓപ്പറേഷന്‍ തിയേറ്ററിലും എത്താത്ത ഡോക്ടര്‍മാരുടെ ഹാജര്‍ വെട്ടും. അതേസമയം ഒപി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരുടെ കണക്ക് വകുപ്പ് മേധാവിമാര്‍ നല്‍കാത്തതും, ഡിഎംഇ ആവശ്യപ്പെട്ട കണക്ക് നല്‍കാന്‍ ഇവര്‍ തയ്യാറാവാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. സമരത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങാതെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘടന. അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല ശസ്ത്രക്രിയകളും നടന്നില്ല.
ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയാണ്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ നടക്കേണ്ട ശസ്ത്രക്രിയകള്‍ക്കും മറ്റു ചികിത്സയ്‌ക്കും ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് ഇതിന് കഴിയില്ല. ചികിത്സ മുടങ്ങുകയാണ് ഫലം. ഗുരുതരമായ ഈ സ്ഥിതിവിശേഷം സര്‍ക്കാരിന് അറിയാത്തതല്ല. എന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം കാണിക്കുകയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കിക്കൊടുത്ത് അവരില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുക എന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളതെന്ന ആക്ഷേപം പോലും ഉയര്‍ന്നു കഴിഞ്ഞു. ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ അനുവദിച്ച് ബാറുടമകളില്‍ നിന്ന് പണം പി
രിക്കുന്നതു പോലെയാണ് ഇതും.
പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെങ്കില്‍ എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാത്തത് എന്ന ചോദ്യത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി പറയണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കണം എന്നതാണല്ലോ ഡോക്ടര്‍മാരുടെ മറ്റൊരു ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും, നിയമന ഉത്തരവുകള്‍ നല്‍കിയെന്നും മറ്റും അവകാശപ്പടുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനൊക്കെയുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും.
















