മണി ശങ്കര്‍ അയ്യര്‍ ചില്ലറക്കാരനല്ല. ജഗജില്ലിയാണ്. പാകിസ്ഥാനിലാണ് ജനനം. അതും സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം മുമ്പ്. 1946 ഏപ്രില്‍ 10 ന് ലാഹോറില്‍. ജന്മഗുണം പത്തുഗുണം എന്നപോലെ അടിക്കടി പാകിസ്ഥാനിലേക്ക് പറക്കും. എന്നിട്ടോ? ഭാരതസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ 10 ന്യായങ്ങളോ അന്യായങ്ങളോ നിരത്തും. 10 വര്‍ഷം മുമ്പ് ചെന്ന് പറഞ്ഞതെന്താണെന്നറിയേണ്ടേ? ഇവിടുത്തെ പ്രധാനമന്ത്രി കൊള്ളില്ല. ഇയാളെ പുറത്താക്കണം. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യണം എന്നുതുടങ്ങി പലതും. അതയാളുടെ പിറവിദോഷമാണെന്ന് സമാധാനിക്കുന്നവരുണ്ട്. പാകിസ്ഥാനിലാണ് ജനിച്ചതെങ്കിലും ആളൊരു തമിഴ് ബ്രാഹ്മണനാണെന്ന ആക്ഷേപമുണ്ട്. പ്രധാനമന്ത്രി ബ്രാഹ്മണനല്ലല്ലോ – മാത്രമല്ല, പിന്നാക്ക ജാതിക്കാരനുമാണ്. ചായ വില്പനയാണ് കുലത്തൊഴിലെന്ന ആരോപണവുമുണ്ട്. പ്രധാനമന്ത്രിയാകും മുന്‍പ് ഇവിടെ ഒരു ചായക്കട തുടങ്ങാന്‍ സൗകര്യം നല്‍കാമെന്ന ഉറപ്പുനല്‍കിയതാണ്. ഏതായാലും അതെല്ലാം പുകയായി, പുകിലായി, നരേന്ദ്ര മോദി പ്രധാനമന്ത്രിയുമായി. അന്നേ തുടങ്ങി ഉള്ളിന്റെ ഉള്ളില്‍ ജാതിക്കുശുമ്പ്.
അയ്യര്‍, രാഹുലിന്റെ സഹപ്രവര്‍ത്തകനല്ല, അയാളുടെ അച്ഛന്റെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാായി. രാജ്യസഭയിലുമെത്തി. മന്ത്രിയുമായി. ഏതോ ഒരു ശുഭരാത്രി കോണ്‍ഗ്രസില്‍ നിന്ന് ഔട്ടായി. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തുവന്ന് ഒരു കാച്ചുകാച്ചി. പിണറായിയെ വലിച്ച് താഴെയിറക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകാന്‍ കാത്തുകെട്ടി കഴിയുമ്പോഴാണ് അയ്യരുടെ ഒരു കമന്റ്. ‘പിണറായി തന്നെ മുഖ്യമന്ത്രിയാകും.’ അതോടെ പുകിലായി. അയാള്‍ കോണ്‍ഗ്രസിന്റെ ആരുമല്ലെന്ന് വി.ഡി. സതീശനും കെ.സി. വേണുഗോപാലുമെല്ലാം മൊഴിഞ്ഞു. സതീശനെതിരെ മണി ശങ്കര്‍ അയ്യര്‍ ഒന്നും പറഞ്ഞില്ല. പക്ഷേ വേണുവിനെ വിട്ടില്ല. എന്നെക്കുറിച്ച് പറയാന്‍ അവനാര് എന്ന മട്ടില്‍. സംഘടനാ ജനറല്‍ സെക്രട്ടറിപോലും റൗഡി വേണു എന്നും ചാര്‍ത്തിക്കൊടുത്തു. പേരിത്രയും ചാര്‍ത്തിക്കൊടുക്കാന്‍ പറ്റിയ ആളുണ്ടെന്ന് തോന്നുന്നില്ല. വേണുവിന് ചേരുന്ന വിശേഷണം. ‘റൗഡി വേണു’. കോണ്‍ഗ്രസിനെ അല്ലെങ്കില്‍ രാഹുലിനെ ഇത്രയും റൗഡിത്തരം കളിപ്പിക്കുന്ന മറ്റൊരു വ്യക്തി ഉണ്ടോ എന്ന കാര്യം സംശയമാണ്.
ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശാരീരികമായി ആക്രമിക്കാന്‍ വരെ ചട്ടംകെട്ടി. തുടര്‍ന്ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഒഴിവാക്കേണ്ടി വന്നിരുന്നു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ‘അപ്രതീക്ഷിത സംഭവം’ ആസൂത്രണം ചെയ്‌തെന്ന് അറിഞ്ഞതിനാല്‍ പ്രധാനമന്ത്രിയോട് സഭയില്‍ വരേണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭ പിരിയുകയും, പിറ്റേ ദിവസം രാജ്യസഭയില്‍ മറുപടി നല്കുകയും ചെയ്തു. ഉള്ളടക്കം ദേശവിരുദ്ധമായതിനാല്‍ രാജ്യത്ത് പ്രസിദ്ധീകരണാനുമതി നിഷേധിച്ച മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായ ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ വലിയ ബഹളമുണ്ടാക്കി. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടതും.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില വനിതാ അംഗങ്ങള്‍ അടക്കം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് എത്തി ഒരു അപ്രതീക്ഷിത സംഭവം സൃഷ്ടിക്കാനിടയുണ്ടെന്ന വിശ്വസനീയ വിവരം തനിക്ക് ലഭിച്ചുവെന്നാണ് ലോക്‌സഭാ സ്പീക്കര്‍ വെളിപ്പെടുത്തിയത്. അത്തരം ഒരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ അത് രാജ്യത്തിന്റെ അന്തസ്സിനെ ഗുരുതരമായി ബാധിച്ചേനെയെന്നും സ്പീക്കര്‍ പറയുകയുണ്ടായി. സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് വലിയ കോലാഹലമാണുണ്ടാക്കി. പ്രതിപക്ഷത്തെ മോശക്കാരാക്കാന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവര്‍ ആരോപിച്ചു. രാഷ്‌ട്രീയ ഭിന്നതകള്‍ സ്പീക്കറുടെ ഓഫീസിലേക്കു കൊണ്ടുവരുന്നത് സഭയുടെ പതിവല്ലെന്നും, സംഭവിച്ചത് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത പാടാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണത്തിന് സ്പീക്കറുടെ മറുപടി.
കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു ചുറ്റും നിലയുറപ്പിക്കുന്നതും, പ്രധാനമന്ത്രി വരുന്ന വഴിയില്‍ തടസം സൃഷ്ടിക്കാന്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢാലോചന വെളിപ്പെട്ടിരിക്കുകയാണ്. മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പടെയുള്ള ബിജെപി എംപിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ വഴിമാറാന്‍ തയ്യാറാവാതിരുന്നതും ലോക്‌സഭയിലെ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. പ്രധാനമന്ത്രിക്കെതിരെ അപ്രതീക്ഷിതമായ ചിലത് ചെയ്യാനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു.
സഭയില്‍ പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വിവരം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ മറവായി വനിതാ എംപിമാരെ പ്രധാനമന്ത്രിയുടെ സമീപത്ത് നിര്‍ത്തിയിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പല്ലവി ഘോഷും വെളിപ്പെടുത്തി. സഭാചട്ടവും മര്യാദകളും പഠിക്കാതെ പാര്‍ലമെന്റില്‍ പെരുമാറുകയെന്നത് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പതിവാണ്. നരവനെയുടെ പുസ്തകത്തിന്റെ പേരില്‍ ചെയ്തതും ഇതുതന്നെയാണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നത് രാഹുലിന്റെ കഴിവുകേടു കൊണ്ടാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും എംപിമാര്‍ക്കും ഇപ്പോള്‍ അറിയാം. അധികാരത്തില്‍ ഇനി തിരിച്ചെത്താന്‍ കഴിയില്ലെന്ന് നെഹ്‌റു കുടുംബത്തിനും പാര്‍ശ്വവര്‍ത്തികള്‍ക്കും നന്നായറിയാം. ഇതിന്റെ പകയാണ് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കാണിക്കുന്നത്. ഇതുവരെ പാര്‍ലമെന്റിന് പുറത്തായിരുന്നു ഇത്തരം സംഭവങ്ങളെങ്കില്‍ ഇപ്പോളത് പാര്‍ലമെന്റിന് അകത്തേക്കും കൊണ്ടുവന്നിരിക്കുന്നു എന്നതാണ് പുതുമ.
ഏതായാലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വരും എന്ന് പ്രസംഗിച്ചതും ജയറാം രമേശിന്റെ മരപ്പാവയാണ് പവന്‍ ഖേരയെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞതും ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ദല്‍ഹിയില്‍ പവന്‍ ഖേര സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി വളരെ അടുത്തയാളാണ്. അതേ സമയം കേരളത്തില്‍ ഞാന്‍ പിണറായി വിജയനെ പുകഴ്‌ത്തിയതിനെ കുറ്റപ്പെടുത്തുന്നു. എന്തുതരം കോണ്‍ഗ്രസ് നേതാവാണ് ഈ പവന്‍ ഖേര? ഇങ്ങനെയുള്ള പവന്‍ ഖേരയെപ്പോലെ ഒരാളെ പാര്‍ട്ടി വക്താവാക്കിയ കോണ്‍ഗ്രസ് എത്ര ഭോഷ്‌കാണ്.
മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. ഞാന്‍ രാജീവിന്റെ അനുയായി ആയിരുന്നു. പക്ഷേ രാഹുലിന്റെ അനുയായി അല്ല എന്നാണ് മണിശങ്കര്‍ അയ്യരുടെ ഭാഷ്യം.
















