ഗുവാഹത്തി: കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇക്കാര്യം അസമിലെ ബിജെപി സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാച്ചാർ ജില്ലയിലെ നാഥൻപൂരിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ . ആദ്യ ഭരണകാലത്ത് ബിജെപി സർക്കാർ അസമിലേക്കുള്ള വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം തടഞ്ഞുവെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ ഭൂമി ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു .
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, കോൺഗ്രസ് ഭരണകാലത്ത് പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി സർക്കാർ പുറത്താക്കും . അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പാർട്ടിയുടെ പ്രവർത്തനം തുടരുന്നതിന് മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കണം . അതിന് തുടർഭരണം ഉറപ്പാക്കണമെന്നും അദ്ദേഹം അസമിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
6,839 കോടി രൂപ ചെലവിൽ അസമിലെ നാഥൻപൂർ ഗ്രാമത്തിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം – II (VVP – II) ആരംഭിച്ചു. പരിപാടിയിലൂടെ, ബരാക് താഴ്‌വരയിലെ എല്ലാ ഗ്രാമങ്ങളിലും അസമിലെ അതിർത്തി ജില്ലകളിലും ഇന്ത്യയിലുടനീളമുള്ള മറ്റ് ഗ്രാമങ്ങളെപ്പോലെ സമാനമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. . വികസനം, തൊഴിൽ, വൈദ്യുതി ബന്ധം, വിദ്യാഭ്യാസം എന്നിവയിൽ പിന്നാക്കം നിൽക്കുന്നതിനാൽ അതിർത്തി ഗ്രാമങ്ങളെ രാജ്യത്തിന്റെ “അവസാന ഗ്രാമം” എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .
വൈബ്രന്റ് വില്ലേജസ് -1 പ്രകാരം, അതിർത്തിയിലുള്ള ഓരോ ഗ്രാമവും അവസാനത്തെയല്ല, ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായും അമിത് ഷാ പറഞ്ഞു. ‘ ഇന്ന് മുതൽ അസമിലെ ഈ ഗ്രാമം രാജ്യത്തെ ആദ്യത്തെ ഗ്രാമമായി മാറും . ഈ ഗ്രാമം വികസനത്തിൽ മാത്രമല്ല, തൊഴിൽ, വിദ്യാഭ്യാസം, റോഡുകൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിലും ഒന്നാമതാകും. ഇതിൽ 9 ജില്ലകളും 26 ബ്ലോക്കുകളും അസമിലെ 140 ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിലെ മറ്റേതൊരു ഗ്രാമത്തിലും ലഭ്യമാകുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും അസമിലെ ഈ 140 ഗ്രാമങ്ങൾക്കും നൽകും .
അരുണാചൽ പ്രദേശ്, ബീഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു. അന്താരാഷ്‌ട്ര അതിർത്തിയോട് ചേർന്നുള്ള 334 ബ്ലോക്കുകളിലായി ഏകദേശം 2,000 ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനായി ഏകദേശം 7,000 കോടി രൂപയുടെ പരിപാടിയാണിത്. സുരക്ഷ, ക്ഷേമ പദ്ധതി സാച്ചുറേഷൻ, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ പരിപാടിയിൽ ഉൾപ്പെടുന്നു .
ഓരോ അതിർത്തി ഗ്രാമവും രാജ്യത്തെ മറ്റ് ഗ്രാമങ്ങളുടേതിന് തുല്യമായി വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം ഉണ്ടാകില്ലെന്നും അതിർത്തികളിലൂടെ നുഴഞ്ഞുകയറ്റക്കാർ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നും സുരക്ഷിതമായ അസം സുരക്ഷിതമായ ഇന്ത്യയ്‌ക്ക് സംഭാവന നൽകുന്നുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു.
















