തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന വികസന മുന്നേറ്റ ജാഥ സമാപിച്ചപ്പോള്‍ സിപിഎമ്മില്‍ നിന്നും കൂട്ടത്തോടെ കൊഴിഞ്ഞുപോക്ക്. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷ്, ഇടത് സഹയാത്രികന്‍ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കണ്ണൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന കുഞ്ഞികൃഷ്ണന്‍ എന്നിവരും ഒടുവില്‍ മുന്‍ എംഎല്‍എ പി.കെ. ശശിയും സിപിഎമ്മിനോട് വിടപറയുന്നു. മുന്‍ മന്ത്രി ജി. സുധാകരന്‍ പാര്‍ട്ടിയുടെ പോക്കിനെതിരെ പരസ്യമായി പ്രതികരിക്കുന്നുണ്ട്.
കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സിപിഎം സൈബര്‍ വിഭാഗത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രാജിവെച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് തടയാനും വെല്ലുവിളികളെ നേരിടാനും അതാതിടങ്ങളിലെ നേതൃത്വത്തിനോ സംസ്ഥാന നേതൃത്വത്തിനോ കഴിയുന്നില്ല. പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് കാര്യമായി ബാധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു. അതിനാല്‍ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് യോഗം ചേരുന്നത്.
പാര്‍ട്ടി എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാതെ സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് സമയം ചെലവഴിക്കുന്നതെന്നും ആരോപണം ഉയരുന്നു. ഇടതുസര്‍ക്കാരിന്റെ കഴിഞ്ഞ പത്ത്‌വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും വികസന മുന്നേറ്റ ജാഥകള്‍ കടന്നുപോയ സ്ഥലങ്ങളില്‍ വിലയിരുത്തല്‍ ഉണ്ടായി.
വികസന മുന്നേറ്റ സര്‍വേ ഹൈക്കോടതി തടഞ്ഞു. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സത്യവാങ്മൂലം കീറാമുട്ടിയാകുന്നു. അതിനാല്‍ വിശദമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് നീങ്ങാനെന്നും അഭിപ്രായം ഉയരുന്നു.
















