തൃശ്ശൂർ: പുതുക്കാട് ഓട്ടം പോകാൻ തയ്യാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ യുവാക്കളുടെ ക്രൂരമായ മർദനം. അക്രമം തടയാൻ ശ്രമിച്ച വ്യക്തിയെ സംഘം ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടകര സ്വദേശി വിഷ്ണു, വാസുപുരം സ്വദേശി ആയുഷ്, ചാലക്കുടി സ്വദേശി ജോർജ്, കുറ്റിക്കാട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഓട്ടം പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ മോഹനനെ യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പുതുക്കാട് സ്വദേശി ബിജോയെ സംഘം ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വയറിന് പരിക്കേറ്റ ബിജോ നിലവിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിനിടെ മറ്റൊരു വ്യക്തിയുടെ പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം ബാർ കോമ്പൗണ്ടിൽ അഴിഞ്ഞാടിയ സംഘം അവിടെയുണ്ടായിരുന്ന ബൈക്കുകളും ലൈറ്റുകളും തകർത്തു. തുടർന്ന് പുറത്തിറങ്ങി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനുകളുടെ ചില്ലുകളും കല്ലെറിഞ്ഞ് തകർത്തു. സംഭവസ്ഥലത്തെത്തിയ പോലീസ് യുവാക്കളെ കീഴ്പ്പെടുത്തുകയായിരുന്നു.
















