ടെഹ്റാന്‍: ഇറാനെ തൊട്ടാല്‍ പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് വ്യക്തമാക്കി റഷ്യ. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ നേരിട്ടൊരു പ്രസ്താവന യുഎസിനെതിരെ നടത്തിയിട്ടില്ലെങ്കിലും ഇറാനുമായി ഈ സമയത്ത് ഒരു സംയുക്ത നാവികാഭ്യാസം ഹോര്‍മുസ് കടലിടുക്കില്‍ നടത്തിയത് കൃത്യമായ താക്കീത് തന്നെയാണ്. ഇറാനെ തൊട്ടാല്‍ റഷ്യ വെറുതെയിരിക്കില്ലെന്ന സൂചനയാണ് റഷ്യ നല്‍കുന്നതെന്ന് .വിദഗ്ധര്‍ അവകാശപ്പെടുന്നു. മാത്രമല്ല, സംയുക്തനാവികാഭ്യാസത്തിന്റെ മറവില്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ച് കൂടുതല്‍ മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതായും പറയുന്നു.
കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് യുഎസിന് പരസ്യമായ താക്കീത് നല്‍കിയിരുന്നു. ഇതോടെ ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ഒരു ലോകമഹായുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളി: സെര്‍ജി ലാവ് റോവ്
“ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണ്. ഇതിന്റെ പ്രത്യാഘാതം ഗൗരവതരമായിരിക്കും”. എന്നായിരുന്നു കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞത്. നേരത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലിനിടെ അമേരിക്ക ഇറാന്റെ ആണവായുധപരീക്ഷണകേന്ദ്രത്തില്‍ ബോംബിട്ട സംഭവം അന്താരാഷ്‌ട്ര നിയമലംഘനമാണെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു.
ഇറാനെ ആക്രമിക്കരുതെന്ന് റഷ്യന്‍ വക്താവ് പെക്സോവ്
റഷ്യയുടെ വക്താവ് ദിമിത്രി പെക്സോവും അമേരിക്കയോട് ഇറാനെ ആക്രമിക്കരുതെന്ന് താക്കീത് ചെയ്തിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനത്തിന് നിറയെ സാധ്യതകളുണ്ടെന്നിരിക്കെ ഇറാനെ ആക്രമിക്കുന്നത് മധ്യേഷ്യയാകെ കത്തുന്നതില്‍ കലാശിക്കുമെന്നാണ് പെസ്കോവിന്റെ താക്കീത്. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയ്‌ക്ക് പിന്നാലെയായിരുന്നു പെസ്കോവിന്റെ പ്രസ്താവന.
ജനീവയില്‍ ഇറാനും യുഎസും തമ്മില്‍ നടന്ന ആണവ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സെര്‍ജി ലാവ് റോവിന്റെ അമേരിക്കയ്‌ക്കെതിരായ ഈ പ്രസ്താവന. റഷ്യ ഇറാനൊപ്പമാണെന്നും ഇറാന്റെ ഏത് നിയമപരമായ അവകാശവും സംരക്ഷിക്കുമെന്നും സെര്‍ജി ലാവ് റോവ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളായ സൗദിയും ഖത്തറും അമേരിക്കയോട് ഇറാനെ ആക്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേ സമയം ഇറാനുമായുള്ള ആണവര്‍ചര്‍ച്ച പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും റഷ്യയും തമ്മില്‍ സംയുക്ത നാവികാഭ്യാസം നടന്നു. ഇറാന്റെയും റഷ്യയുടെയും നാവികര്‍ ഒരു യുദ്ധസമാനസാഹചര്യത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്ന് ലോകത്തിന്, പ്രത്യേകിച്ചും അമേരിക്കയ്‌ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു ഈ സംയുക്ത നാവികാഭ്യാസപ്രകടനത്തിലൂടെ. യുദ്ധസന്നദ്ധമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് റഷ്യയുടെയും ഇറാന്റെയും ഈ നീക്കം. അതേ സമയം കഴിഞ്ഞ ദിവസംഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളിലേക്ക് ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ അയച്ചതും വലിയ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. ഇത് അമേരിക്കയ്‌ക്കുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോർമുസ് കടലിടുക്കിന്റെ ചില ഭാഗങ്ങൾ ഷിപ്പിംഗ് സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.
















