ഭാരതത്തില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണ് എന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയാണല്ലോ ഇപ്പോഴത്തെ വലിയ വിവാദം. പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം ഉസ്താദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞതിലെ പ്രസക്തഭാഗം ഇങ്ങനെയാണ് ‘ഇന്ത്യന്‍ മുസ്ലിംകള്‍ സുരക്ഷിതരാണ്, എന്ന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്ത് മുന്നോട്ടു പോകും’. ഈ പ്രസ്താവന വളരെ കൃത്യവും വ്യക്തവും പോസിറ്റീവും ആണ്.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആണ് ഇതിനെതിരെ ആദ്യം പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞത് ഇതിനോട് തങ്ങള്‍ യോജിക്കുന്നില്ല എന്നാണ്. യോജിക്കാനും വിയോജിക്കാനും ഉള്ള അവകാശം അംഗീകരിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ, സതീശന്റെ ജമാഅത്തെ ഇസ്ലാമിയോടുള്ള അഭിപ്രായത്തോട് എപി ഉസ്താദിനും കൂട്ടര്‍ക്കും തീരെ യോജിപ്പില്ല എന്നുള്ള കാര്യം സതീശന് അറിയാമോ? മൗദൂദി വാദികളുടെ ആശയം ദീനിന് മാത്രമല്ല ഈ ദുനിയാവിന് തന്നെ അപകടമാണ് എന്ന് തുടക്കം മുതലേ പറഞ്ഞ നേതാവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളും ആണെന്നും അവരുമായി യോജിക്കുന്നത് അപകടമാണ് എന്നുമാണ് എപി സമസ്ത വിഭാഗത്തിന്റെ വ്യക്തമായ നിലപാട്.
എല്ലാ വിഷയങ്ങളെക്കുറിച്ചും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തില്‍ വിശകലനം ചെയ്ത് പറയുന്ന എം.വി. ഗോവിന്ദന്‍ മാഷ് ഈ വിഷയത്തില്‍ പ്രതികരിച്ചു കാണുന്നില്ല. സതീശന്റെ മിന്നല്‍ പ്രതികരണവും ഗോവിന്ദന്‍ മാസ്റ്ററുടെ മൗനവും സൂചിപ്പിക്കുന്നത് അബൂബക്കര്‍ മുസ്ലിയാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എല്‍ഡിഎഫിനെയും യുഡിഎഫിനെയും വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ്.
കേരളം ഒഴിച്ച്, കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഒട്ടേറെ മുസ്ലിം പണ്ഡിതന്മാരും മുസ്ലിം സംഘടനകളും മുമ്പും ഇതുപോലെ പ്രസ്താവന നടത്തിയിട്ടുണ്ട്. ദല്‍ഹി ഇമാം ഒരിക്കല്‍ പറഞ്ഞത് ലോകത്തില്‍ ഏറ്റവും സുരക്ഷിതരായി മുസ്ലീങ്ങള്‍ ജീവിക്കുന്നത് ഭാരതത്തിലാണ് എന്നാണ്. കഴിഞ്ഞ 10 കൊല്ലത്തെ നരേന്ദ്രമോദിയുടെ ഭരണം എല്ലാവരെയും തുല്യരായി കണ്ടുകൊണ്ടുള്ളതാണ്. സബ് കാ സാഥ്, സബ് കാ വികാസ് സബ് കാ വിശ്വാസ് എന്ന മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് നിലനില്‍ക്കുന്നത്. അതിനുള്ള ഏറ്റവും നല്ല അംഗീകാരമാണ് കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ എ.പി. അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ഉണ്ടായത്. പക്ഷേ കേരളത്തിലെ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ നേതൃത്വത്തില്‍ എസ്ഡിപിഐക്കാരും എല്‍ഡിഎഫിലെയും യുഡിഎഫിലെയും ചില നേതാക്കളും മാത്രമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.
ഈ നുണ അധിക കാലം മുന്നോട്ടുപോകില്ല. ഇക്കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍, മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രണ്ടു ഡസന്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ ജയിച്ചത് രാഷ്‌ട്രീയ നിരീക്ഷകര്‍ ആശ്ചര്യത്തോടെയാണു കണ്ടത്. ഇതിന് കാരണം എന്താണ്? കോണ്‍ഗ്രസ് ഭരണകാലത്തും ലാലു യുഗത്തിലും അഴിമതിയും അക്രമവുമാണ് ബീഹാറില്‍ നടമാടിയത്. ഇപ്പോള്‍ സമാധാനവും ക്ഷേമവും ആണ് കളിയാടുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളിലൂടെ വീടും, വൈദ്യുതിയും കുടിവെള്ളവും ടോയ്‌ലറ്റും ഗ്യാസ് കണക്ഷനും റേഷനും കൃഷി സമ്മാന്‍ നിധിയും അടക്കമുള്ള സഹായങ്ങള്‍ നേരിട്ട് കിട്ടിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പാവങ്ങളായ മുസ്ലിങ്ങളില്‍ വന്ന മാറ്റമാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയിലും മുസ്ലിങ്ങളെ അവഗണിച്ചിട്ടില്ല. അവരുടെ ദാരിദ്ര്യാവസ്ഥ കണ്ടറിഞ്ഞ് പരിഗണിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ നാലു കോടി വീടുകളാണ് പാവങ്ങള്‍ക്ക് നല്‍കിയത്. അതില്‍ 83 ലക്ഷം വീടുകള്‍ മുസ്ലിങ്ങള്‍ക്കാണ് കിട്ടിയത്.
വളരെ ചെറുപ്പത്തിലെ പാര്‍ലമെന്റ് അംഗമാകാന്‍ അവസരം ലഭിച്ചതിനാല്‍, മോദിക്ക് മുമ്പുള്ള ഭാരതവും മോദിയുടെ ഭാരതവും ചുറ്റിക്കാണാന്‍ അവസരം കിട്ടിയ ആളാണു ഞാന്‍. എന്തായിരുന്നു നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതിനു മുമ്പു വടക്കന്‍ ഭാരതത്തിലെ മുസ്ലിങ്ങളുടെ അവസ്ഥ! ടാര്‍ റോഡോ കുടിവെള്ള പദ്ധതിയോ വൈദ്യുതി ലൈനോ ഒക്കെ ചെന്ന് അവസാനിക്കുന്നിടത്തു നിന്നായിരുന്നു മുസ്ലീങ്ങളുടെ കോളനികള്‍ തുടങ്ങിയിരുന്നത്. ആ ഇരുണ്ട മുസ്ലീം കോളനികളിലേ്ക്ക് ഭേദചിന്തയില്ലാതെ വെളിച്ചം അടക്കമുള്ള സൗകര്യങ്ങള്‍ എത്തിച്ചതാണ് യോഗിയുടേയും മോദിയുടേയും രാഷ്‌ട്രീയം.
എപി ഉസ്താദിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ അപവാദ പ്രചരണങ്ങളാണ് നടക്കുന്നത്. ഉസ്താദ് ഇസ്ലാമിന്റെ ശത്രുവാണ്, ആള്‍ ദൈവമാണ് തുടങ്ങിയ പ്രചാരണങ്ങളാണ് ചില ജിഹാദി സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഉണ്ടകുന്നത്. അവരോട് ഒരു ചോദ്യം. ഇതിന് മുമ്പ് എ പി ഉസ്താദ,് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതൊക്കെ ഹലാലും പ്രധാനമന്ത്രിയെ കണ്ടത് ഹറാമും ആകുന്നത് എങ്ങനെയാണ്? നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ പി ഉസ്താദ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു മദ്രസകളും കോളജുകളും തുടങ്ങാന്‍ അന്നു മോദി എല്ലാ സഹായങ്ങളും ചെയ്തു. അഞ്ച് കോടി രൂപ ഗ്രാന്‍ഡും നല്‍കി.
എന്തുകൊണ്ടായിരിക്കും മോദി എ പി ഉസ്താദിന്റെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് സഹായം നല്‍കിയത് ? ഗുജറാത്തില്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ഭാരതത്തിലെ പാവപ്പെട്ട മുസ്ലീങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആധുനിക വിദ്യാഭ്യാസം വേണം എന്ന് മോദിക്ക് അറിയാമായിരുന്നു. മോദിയുടെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും രാജ്യപുരോഗതിയോടുള്ള ആത്മാര്‍ത്ഥമായ ഈ കാഴ്ചപ്പാടുകള്‍ ഇന്നല്ലെങ്കില്‍ നാളെ കേരളവും തിരിച്ചറിയും. കേരളം മാത്രമാണ് പ്രബുദ്ധം എന്ന് കൊട്ടിഘോഷിക്കുന്നതു ശരിയാണോ? ഒരു സ്വയം വിമര്‍ശനത്തിന് സമയമായി എന്നു തോന്നുന്നു.
കേരളത്തില്‍ നിരവധി മുസ്ലിം സംഘടനകളും ആശയങ്ങളും ഉണ്ട്. അവയെക്കുറിച്ച്, കേരളത്തിലെ ഇടതുപക്ഷ പുരോഗമനവാദികള്‍ എന്ന് ഘോഷിക്കപ്പെടുന്നവരുടെ കാഴ്ചപ്പാട് എന്താണ്? സമസ്ത ജംഇയ്യത്തുല്‍ ഉലമ, എ പി ഉസ്താദിന്റെ സുന്നി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരളമുജാഹിദ്(മൂന്ന് ഗ്രൂപ്പുകള്‍), ജമാഅത്ത്, സലഫി, സൂഫി, ദെക്കിനി, ബോറ, അഹമ്മദിയ്യാ മുസ്ലിം തുടങ്ങി ഒട്ടേറെ മുസ്ലിം ഗ്രൂപ്പുകള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം പ്രത്യേകം പള്ളികളും മദ്രസകളും ഉണ്ട്. പണ്ടൊക്കെ ചില ഗ്രൂപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും കണ്ടാല്‍ സലാം പോലും ചൊല്ലില്ലായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ക്ക് സ്വാധീനമുള്ളത് സുന്നി പ്രസ്ഥാനങ്ങള്‍ ആണ്. പൊതുവേ ഇകെ, എപി സുന്നികള്‍ എന്നാണ് ഇവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വിളിക്കപ്പെടുന്നത്. കേരളത്തിലെ മുസ്ലിങ്ങളുടെ 90 ശതമാനവും ഈ സുന്നി സംഘടനകളുടെ നിയന്ത്രണത്തിലാണ്. അവരാണ് ഔദ്യോഗിക വിഭാഗം. അവരാണ് ആധികാരിക വിഭാഗം.
പക്ഷേ കേരളത്തില്‍ ഉള്ള പൊതുബോധം, മുസ്ലിങ്ങളിലെ ഉല്‍പ്പതിഷ്ണുക്കള്‍, പുരോഗമന വാദികള്‍ മുജാഹിദാണ്, സലഫിയാണ്, ജമാഅത്താണ് എന്നുള്ളതാണ്. സുന്നികള്‍ പഴഞ്ചന്മാരും, യാഥാസ്ഥിതികരും ആണ് എന്നാണ് പ്രചാരണം. ഇത് ശരിയാണോ എന്ന് പ്രബുദ്ധ കേരളം പുനരവലോകനം ചെയ്യണം. കൗതുകകരമായ കാര്യം കേരളത്തിലെ കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും സിപിഎമ്മിലെയും പ്രമുഖ നേതാക്കള്‍ എല്ലാം സുന്നി വിരുദ്ധന്മാരാണ് എന്നതാണ്. പലരും മുജാഹിദ് ,സലഫി ജമാഅത്ത് വിഭാഗത്തിനോട് ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ്. സത്യത്തില്‍ സുന്നി വിഭാഗവും മുസ്ലീം ലീഗും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെയും സൗന്ദര്യ പിണക്കത്തിന്റെയും അടിസ്ഥാന കാര്യങ്ങള്‍ പോലും ലീഗിലെ പ്രമാണിമാരായ നേതാക്കള്‍ എല്ലാം മുജാഹിദ്, സലഫി വിഭാഗം ആയതാണ്.
ഭാരതത്തിന്റെ മോചനം ഇസ്ലാമിലൂടെ എന്ന് ജമാഅത്തുകാര്‍ ചുമരെഴുതിയപ്പോള്‍, അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐഎസ്ഐഎസ് ഉണ്ടാക്കിയപ്പോള്‍, അബ്ദുല്‍ നാസര്‍ മദനി ഐഎസ്എസ് ഉണ്ടാക്കിയപ്പോള്‍ അവരേയും അവസാനം രൂപം കൊണ്ട പി.എഫ്.ഐ എന്ന് പറയുന്ന ഉഗ്ര വിഷമുള്ള തീവ്രവാദ സംഘടനകളെയും ശക്തമായും പരസ്യമായും എതിര്‍ത്തത് സുന്നി പ്രസ്ഥാനങ്ങളാണ്. ജമാഅത്തും മുജാഹിദും സലഫിയും ഒളിഞ്ഞും തെളിഞ്ഞും ഭാരതത്തിലെ മാത്രമല്ല ലോകത്തിലാകെയുള്ള തീവ്ര പൊളിറ്റിക്കല്‍ ഇസ്ലാം ഐഡിയോളജിയെ ന്യായീകരിക്കുന്നവര്‍ ആയിരുന്നു. അടിസ്ഥാനപരമായി ഇവര്‍ വഹാബി, മൗദൂദി ഇസങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പാവം വി.ഡി. സതീശന്‍ ഈ ജമാഅത്തിന്റെയും സലഫി, മുജാഹിദ് വിഭാഗത്തിന്റെയും വക്താവ് ആകുന്നത് താന്‍ വലിയ പരിഷ്‌കാരി ആണെന്ന് കാണിക്കാന്‍ വേണ്ടിയാണ്. മുജാഹിദ്, സലഫി, ജമാഅത്തെ ഇവരെ കണ്ടാല്‍, രൂപവും ഭാവവും നോക്കിയാല്‍ വലിയ പരിഷ്‌കാരികള്‍ ആണെന്ന് തോന്നും. താടിയും തൊപ്പിയുമില്ല. പക്ഷേ ഉള്ളില്‍ നിറയെ, മുസ്ലിം സമുദായത്തെ ആടുമേയ്‌ക്കുന്ന യുഗത്തിലേക്ക് നയിക്കണം എന്ന ചിന്തയാണ്.
പൊതുപ്രവര്‍ത്തനത്തിന് ഇടയിലുണ്ടായ മൂന്ന് അനുഭവം കൂടി പറയാം. ഞാന്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുന്ന കാലത്ത് കണ്ണൂരിലെ ഒരു പ്രമുഖ ജമാഅത്തെ നേതാവിന്റെ മകളെ ഫ്രഞ്ച് പഠിപ്പിക്കുന്നുണ്ടായിരുന്നു. ആ കുട്ടി ദല്‍ഹിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി പോയത് ഫ്രാന്‍സിലേക്കാണ്. പത്രപ്രവര്‍ത്തകന്‍ കൂടിയായ ആ പിതാവ് തമാശ രൂപത്തില്‍ എന്നോട് പറഞ്ഞത് യൂറോപ്പ് ഇസ്ലാമിക രാജ്യമാക്കാനാണ് മകളെ ഫ്രഞ്ച് പഠിപ്പിക്കുന്നത് എന്നായിരുന്നു.
കണ്ണൂരിലെ പ്രമുഖ സലഫി നേതാവായ ഒരു ഡോക്ടര്‍ ഒരു ദിവസം എന്നേ വിളിച്ചു പറഞ്ഞു, അവരുടെ സഹോദരിയുടെ രണ്ടു കുട്ടികളെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നു എന്ന്. ടെലഗ്രാം വഴി ഐഎസ്ഐഎസിനു വേണ്ടി ഫണ്ട് കളക്ഷന് പ്രചാരണം നടത്തി എന്നതാണ് കുറ്റം. ഇതുപോലുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റില്ല എന്നുപറഞ്ഞ് ഞാന്‍ കൈയൊഴിഞ്ഞു.
ഞാന്‍ എംപി ആയിരിക്കുമ്പോള്‍ കണ്ണൂര്‍ സിറ്റിയിലെ ഒരു ഉമ്മയുടെ അനുഭവം ഓര്‍മവരുന്നു. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാന്‍ കണ്ണൂരില്‍ നിന്ന് പോയ ഒരു ചെറുപ്പക്കാരന്‍ അതിര്‍ത്തിയില്‍ സൈന്യവുമായി ഏറ്റുമുട്ടി മരിച്ചു. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആ പാവം ഉമ്മ അന്നു വിളിച്ചു പറഞ്ഞത് രാജ്യദ്രോഹിയായ മകന്റെ മയ്യത്ത് എനിക്ക് കാണണ്ട എന്നാണ്. ഞാന്‍ മനസ്സിലാക്കിയത്, ആ ഉമ്മ പഠിച്ചത് സുന്നി സംഘടനകളുടെ മദ്രസകളിലാണ് എന്നാണ്. ദേശസ്നേഹം ഈമാന്റെ ഭാഗമാണ് എന്ന് ഇതേ സുന്നികളുടെ മദ്രസയില്‍ പഠിച്ച വിദ്യാര്‍ത്ഥിയാണ് ഈയുള്ളവന്‍. കേരളത്തിലെ മുസ്ലിം സംഘടനകളെക്കുറിച്ച് ഒരു പുനര്‍വിചിന്തനവും പഠനവും ആവശ്യമാണ്. ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് ഉള്ളു തുറന്നു ചര്‍ച്ച ചെയ്യാന്‍ മതേതര കേരളം തയ്യാറാവണം.
















