Kerala

കട്ടിള പാളി കേസിൽ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം; ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാൽ പുറത്തിറങ്ങാനാവില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് ജാമ്യം. കട്ടിള പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ഹര്‍ജി സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാവില്ല. ഈ കേസില്‍ അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകാന്‍ മാര്‍ച്ച് പകുതിയാകും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളില്‍ നാല് പേര്‍ക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹര്‍ജികളും ഈ മാസം 23ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

അതേസമയം കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച തന്ത്രി കണ്ഠര് രാജീവരര്‍ക്ക് എതിരെ കൃത്യമായ തെളിവ് ഹാജരാക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിരുന്നില്ല. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഉത്തരവാദിത്തം എന്ന കാരണവും കോടതി അംഗീകരിച്ചു.

Recent Posts