ചേർത്തല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവ് തുടർക്കഥയാകുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്‌ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായതിന് പിന്നാലെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ളയ്‌ക്കാണ് ദുരനുഭവമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ രാധാകൃഷ്ണപിള്ളയുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് അഞ്ചു ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്. ഡിസംബർ 18ന് ഓട്ടോയ്‌ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്‌ക്കും കൈയ്‌ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
63 ദിവസങ്ങള്‍ക്ക് ശേഷവും വേദന മാറാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളില്‍ ഏകദേശം ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള രണ്ടിലധികം ചില്ല് കഷ്ണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ വിശദമായി പരിശോധിക്കാതെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിഎംഒയ്‌ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
















