ചെന്നൈ : തമിഴ്‌നാടിന്റെ സൗജന്യ വൈദ്യുതി പദ്ധതിയ്‌ക്കെതിരെ വിമർശനമുന്നയിച്ച് സുപ്രീം കോടതി . കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TANGEDCO) സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരവധി പ്രധാന ചോദ്യങ്ങൾ ഉന്നയിക്കുകയും രാജ്യത്തുടനീളം വ്യാപിക്കുന്ന “സൗജന്യ” സംസ്കാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
“ഈ രാജ്യത്ത് നമ്മൾ എന്ത് തരം സംസ്കാരമാണ് വളർത്തിയെടുക്കുന്നത്? വൈദ്യുതി ബില്ലുകൾ അടയ്‌ക്കാൻ കഴിയാത്തവർക്കായി ക്ഷേമ പദ്ധതികൾ ഉണ്ടായിരിക്കണം. എല്ലാവർക്കും സൗജന്യങ്ങൾ ലഭിക്കുന്നത് എന്തുകൊണ്ടാണ്?
എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രവണത വളർന്നുവരികയാണെന്നും കോടതി വളരെയധികം ആശങ്കാകുലരാണെന്നും “ ജസ്റ്റിസ് ഖന്ന പറഞ്ഞു. സംസ്ഥാനത്തിന് ഇത്രയധികം പണമുണ്ടെങ്കിൽ, അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ വികസിപ്പിക്കുന്നതിൽ എന്തുകൊണ്ട് അത് നിക്ഷേപിക്കുന്നില്ലെന്നും ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സാധനങ്ങൾ വിതരണം ചെയ്യുന്നതിനുപകരം, സംസ്ഥാനങ്ങൾ അവരുടെ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കടമ. അല്ലാതെ സൗജന്യങ്ങൾ നൽകുന്നതല്ല .“ എന്നും കോടതി വ്യക്തമാക്കി.
















