ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിശോധിക്കുമ്പോള്‍ വെട്ടിലാവുന്നത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരാണ്. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴുമുതല്‍ പരിശോധിക്കുക. യുവതീ പ്രവേശന വിധി പരിശോധി ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നേരത്തെയുള്ള നിലപാടും ഇതുതന്നെയായിരുന്നു. ഇങ്ങനെയൊരു നിലപാട് എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രതിസന്ധി.
2018 സെപ്തംബറിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. 2019 ല്‍ വിധി പരിശോധിക്കാന്‍ തീരുമാനിച്ച് ഒമ്പതംഗ ബെഞ്ചിന് വിട്ടു. 2020 ല്‍ ഒറ്റ ദിവസം മാത്രമാണ് ആ ബെഞ്ച് വാദം കേട്ടത്. കൊവിഡ് പ്രതിസന്ധിയോടെ പിന്നീട് കേസ് പരിഗണനക്ക് വന്നില്ല. ഏഴ് വര്‍ഷത്തിനിപ്പുറം വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഒന്‍പതംഗ ബെഞ്ചില്‍ അവശേഷിക്കുന്നത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്. ശബരിമലയില്‍ യുവതീ പ്രവേശനം ആകാമെന്ന് മാത്രമായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍ ഇത് മറയാക്കി പോലീസ് സംരക്ഷണത്തില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വിധിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
ഈ സത്യവാങ്മൂലം അതേപടി നിലനില്‍ക്കുകയാണ്. അധികാരം ദുരുപയോഗിച്ച് ശബരിമലയില്‍ ആചാരലംഘനം നടത്തിയതോടെ സിപിഎമ്മിനും ഇടതുമുന്നിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീടുകള്‍ തോറും കയറിയിറങ്ങി സിപിഎം മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു തട്ടിപ്പ് മാത്രമാണെന്ന് പിന്നീട് വ്യക്തമായി. കാരണം യുവതീ പ്രവേശനത്തെ പിന്തുണച്ചു കൊണ്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രവേശനത്തിനു വേണ്ടി നവോത്ഥാന സമിതി രൂപീകരിച്ചതും വനിതാ മതില്‍ സംഘടിപ്പിച്ചതും തെറ്റാണെന്ന് സമ്മതിക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും ഇതുവരെ തയ്യാറായിട്ടുമില്ല. വ്യക്തമായ നിലപാട് എടുക്കാതെ വിശ്വാസികളെ കബളിപ്പിക്കുക എന്ന തന്ത്രമാണ് ഇതുവരെ സിപിഎമ്മും പിണറായി സര്‍ക്കാരും പയറ്റിയത്.
കേസില്‍ എന്ത് നിലപാട് എടുക്കണം എന്ന കാര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ഒരേസമയം വിശ്വാസികളെ കബളിപ്പിക്കുകയും അവരുടെ പിന്തുണ നേടുകയും വേണം. ഇതുകൊണ്ട് സിപിഎം നേതാക്കളും നിയമ മന്ത്രിയുമൊക്കെ വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്. മാറ്റം മാത്രമാണ് മാറാത്തതായിട്ടുള്ളൂ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നില്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെടുന്നു. തീരുമാനമെടുക്കാന്‍ ഇനിയും സമയം ഉണ്ടെന്നാണ് നിയമ മന്ത്രി പി.രാജീവ് പറയുന്നത്. കോടതിക്കു മുമ്പില്‍ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ല. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമാണോ അല്ലയോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടി വരും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിക്കുമെന്ന് ഗോവിന്ദന്‍ പറയുന്നുണ്ട്. അത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയണം. വിശ്വാസികളുടെ നിലപാട് സംരക്ഷിക്കുന്നതിനൊപ്പം ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നൊക്കെ പാര്‍ട്ടിക്കാരോട് പറയാമെങ്കിലും കോടതിയില്‍ ചെലവാകില്ല.
കോടതിയുടെ തീരുമാനം വരട്ടെ, അപ്പോള്‍ പറയാമെന്നാണെങ്കില്‍ അതും പറ്റില്ല. കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ നിലപാട് അറിയണം. യുവതീ പ്രവേശനത്തെ പിന്തുണച്ചു കൊണ്ടുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ ആദ്യം തീരുമാനം വേണം. ഇതാണ് അയ്യപ്പഭക്തര്‍ക്കും അറിയേണ്ടത്. യുവതികളെ ബലമായി ശബരിമലയില്‍ പ്രവേശിപ്പിച്ചത് തെറ്റാണെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞവര്‍ പക്ഷേ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തെങ്കിലും കുതന്ത്രങ്ങള്‍ പയറ്റാം എന്നുവെച്ചാല്‍ കോടതി കയ്യോടെ പിടിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും അയ്യപ്പ ഭക്ത സംഗമത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന് യുവതീ പ്രവേശന വിധിയുടെ പരിശോധന വലിയ പ്രഹരം തന്നെയാവും.
















