ലോകബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഇസ്മയില്‍ സെരാഗല്‍ഡിന്‍ 1995-ല്‍ നടത്തിയ ഒരു പ്രവചനം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്: ‘ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ എണ്ണയ്‌ക്കുവേണ്ടിയാണെങ്കില്‍ വരും നൂറ്റാണ്ടിലേത് വെള്ളത്തിനുവേണ്ടിയുള്ളതാവും.’ ജലയുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒന്നല്ല, അത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ജലം സംസ്‌കാരത്തിന്റെ ഉല്‍പ്പത്തി കേന്ദ്രവും ജീവന്റെ അടിസ്ഥാനവുമാണ്. എന്നാല്‍ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണെങ്കിലും നാം ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നു.
വേമ്പനാട് കായല്‍: തകരുന്ന ലോക പൈതൃകം
കേരളത്തിലെ ഏറ്റവും വലുതും പാരിസ്ഥിതിക പ്രാധാന്യമേറിയതുമായ ഉള്‍നാടന്‍ ജലാശയമാണ് വേമ്പനാട്ട് കായല്‍. 1972-ലെ പാരിസ്ഥിതിക കണ്‍വെന്‍ഷനില്‍ ലോക പൈതൃക പട്ടികയില്‍ ‘റാംസര്‍ സൈറ്റ്’ (ഞമാമെൃ ടശലേ) ആയി ഉള്‍പ്പെടുത്തിയ ജലാശയമാണിത്. മധ്യകേരളത്തിലെ അഞ്ച് നദികളുടെ ജലസംഭരണിയായ ഈ കായല്‍ ജീവനോപാധിക്കും ഗതാഗതത്തിനും കുടിവെള്ള സ്രോതസ്സായും നിലകൊള്ളുന്നു.
ആശങ്കപ്പെടുത്തുന്ന മാറ്റങ്ങള്‍
വിസ്തൃതിയുടെ കുറവ്: 36,000 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന കായല്‍ ഇന്ന് കേവലം 12,000 ഹെക്ടറായി ചുരുങ്ങി.
ഭക്ഷ്യസുരക്ഷയുടെ തിരിച്ചടി: ‘ഗ്രോമോര്‍ ഫുഡ്’ പദ്ധതി പ്രകാരം കായലില്‍ കൃഷി ആരംഭിച്ചു. ഭക്ഷ്യസുരക്ഷ നേടിയശേഷം കായല്‍ പുനര്‍ജീവിപ്പിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ വിവിധ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കായല്‍ നികത്തി. അതോടൊപ്പം സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും കായലിന്റെ വിസ്തൃതി കുറയാന്‍ ഇടയാക്കി. എക്കലും ചെളിയും പ്ലാസ്റ്റിക്കും വന്നടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതോടെ വര്‍ഷകാലത്ത് കുട്ടനാട് കടുത്ത പ്രളയഭീഷണിയിലാണ്.
മാലിന്യവും പാരിസ്ഥിതിക ആഘാതവും: നഗരങ്ങളിലെ രാസ-ജൈവ മാലിന്യങ്ങള്‍ വന്നടിയുന്നത് വേമ്പനാട്ടിലാണ്. ഫാക്ടറി, ആശുപത്രി, ഹോട്ടല്‍, അറവുശാല മാലിന്യങ്ങള്‍ കായലില്‍ കലരുന്നു. കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ നിന്ന് 500 ടണ്‍ കീടനാശിനിയും 20,000 ടണ്‍ രാസവളവും അവശിഷ്ടങ്ങളായി കായലിലെത്തുന്നു. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള ഓയില്‍ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ജലത്തെ വിഷമയമാക്കുന്നു.
തണ്ണീര്‍മുക്കം ബണ്ടും ജൈവനാശവും
ആറുമാസം ശുദ്ധജലവും ആറുമാസം ഉപ്പുവെള്ളവും എന്ന വേമ്പനാടിന്റെ സവിശേഷ ജൈവഘടന തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ തകര്‍ന്നു. സ്വാഭാവിക ശുചീകരണം നിലച്ചു: ബണ്ട് കായലിനെ രണ്ടായി വിഭജിച്ചതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും പായലും പോളയും നിറയുകയും ചെയ്തു.
രോഗവ്യാപനം: മലിനജലം കെട്ടിക്കിടക്കുന്നത് മൂലം ജലജന്യ രോഗങ്ങളും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും പ്രദേശത്ത് വ്യാപകമായി.
നെല്‍കൃഷി: മണ്ണിന്റെ ജൈവഘടന മാറിയതോടെ കൃഷി ആദായകരമല്ലാതായി.
മത്സ്യസമ്പത്തിന്റെ ശോഷണം
കായലിലെ 113 ഇനം മത്സ്യങ്ങളില്‍ 13 തരത്തിന് വംശനാശം സംഭവിക്കുകയും 17 തരം മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു.
വേമ്പനാട്ടുകായലില്‍ ഒരുകാലത്ത് ഏറ്റവും സമൃദ്ധമായിരുന്നു ആറ്റുകൊഞ്ച്. 1971-ല്‍ 40 ടണ്‍ ആറ്റുകൊഞ്ചാണ് കയറ്റി അയച്ചിരുന്നിടത്ത് 2010-ല്‍ അത് കേവലം 4 ടണ്ണായി കുറഞ്ഞു.
‘ആറ്റുകൊഞ്ചിന്റെ പ്രജനനം ഉപ്പുവെള്ളത്തിലാണ്; എന്നാല്‍ അവയുടെ വളര്‍ച്ച നടക്കുന്നത് ശുദ്ധജലത്തിലാണ്. പ്രജനന സമയത്ത് കൊച്ചി കായലിലെത്തി മുട്ടയിട്ട്, തിരികെ കുഞ്ഞുങ്ങളുമായി എത്തുമ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചിരിക്കും. ഇതോടെ ശുദ്ധജലത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ കൊഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. അതേപോലെ ഉപ്പുവെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് കക്കയുടെ ഉല്പാദനത്തെയും ബാധിച്ചു.
കായല്‍ സംരക്ഷണ ജാഥ
വേമ്പനാട്ട് കായലിന്റെ ജൈവഘടന വീണ്ടെടുക്കാനും മാലിന്യമുക്തമാക്കാനും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള കായല്‍ സംരക്ഷണ സമിതി ഇന്നും നാളെയും
കായല്‍ സംരക്ഷണ ജാഥ നടത്തും. 18-ന് അരൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍. വി. ബാബു ജാഥ ഉദ്ഘാടനം ചെയ്യും.
















