മലയാള സിനിമയിൽ അടുത്തകാലത്തായി ഉയർന്നുവന്ന സമ്പ്രദായമായിരുന്നു റിലീസിന് പിന്നാലെയുള്ള റിവ്യൂ പരിപാടി. മുൻപൊക്കെ നിരൂപണങ്ങൾ സിനിമകളെ കൃത്യമായി വിമർശിച്ചിരുന്നത് റിലീസിന് കാലങ്ങൾക്ക് ശേഷമാണെങ്കിൽ ഇപ്പോൾ അതെല്ലാം മാറി. സിനിമ ഇറങ്ങി കഴിഞ്ഞതിന് തൊട്ട് പിന്നാലെ റിവ്യൂവുമായി പലരും രംഗത്ത് വരാറുണ്ട്. അത്തരത്തിൽ റിവ്യൂവിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അശ്വന്ത് കോക്ക്.
പല സിനിമക്കാരുടെയും പേടി സ്വപ്‌നം കൂടിയായിരുന്നു അശ്വന്ത് എന്ന് വേണമെങ്കിൽ പറയാം. ഇടക്കാലത്ത് റിവ്യൂ ബോംബിങ് എന്ന പേരിൽ നിർമ്മാതാക്കൾ ഇത്തരം യൂട്യൂബർമാർക്ക് എതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്‌തിരുന്നു. എങ്കിലും തന്റെ രീതികളിൽ മാറ്റം വരുത്താതെ അതേപടി ഇപ്പോഴും തുടരുന്ന അശ്വന്ത് മലയാളത്തിലെ സൂപ്പർതാരങ്ങൾ മുതൽ ഇങ്ങോട്ടുള്ള എല്ലാവരെയും ഒരുപോലെ വിമർശിക്കാറുണ്ട്.
ഇപ്പോഴിതാ വീണ്ടും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു രംഗത്ത് വരികയാണ് അശ്വന്ത് കോക്ക്. അടുത്തിടെ നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തൻ ആയെങ്കിലും ദിലീപിനെ ഇപ്പോഴത്തെ ഹിറ്റ് മേക്കർമാരായ സംവിധായകർ ആരും പരിഗണിക്കുന്നില്ലെന്നും അല്ലാതെ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് അസാധ്യമാണെന്നും പറയുകയാണ് അശ്വന്ത്. മോഹൻലാലിനെ കുറിച്ചും മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് മനസ് തുറന്നു.
മികച്ച ഫിലിം മേക്കേഴ്‌സുമായി ദിലീപ് സിനിമ ചെയ്യാൻ ഇനി സാധ്യത കുറവാണ്. അങ്ങനെയുള്ള ആളുകളുമായി കൊളാബ് ചെയ്യണം. തരുൺ മൂർത്തി ദിലീപുമായി കൊളാബ് ചെയ്യുമോയെന്ന് എനിക്കറിയില്ല. അമൽ നീരദ്, ദിലീഷ് പോത്തൻ എന്നിവർ ദിലീപുമായി കൊളാബ് ചെയ്യുമോ? നമുക്ക് എഴുതി ഒപ്പിടാൻ പറ്റുന്ന ഡയറക്ടേർസ് അല്ലേ ഇവർ. അല്ലാതെ ദിലീപിന് വേണ്ടി ഭ ഭ ബ പോലെ രണ്ട് പിള്ളേരെ കൊണ്ട് വന്ന് എഴുതിയിട്ട് കാര്യമില്ല. സത്യൻ അന്തിക്കാടിന്റെ മകൻ ദിലീപിനെ വെച്ച് പടം ചെയ്യുമോ?
നമുക്ക് അത്രയ്‌ക്കും വിശ്വാസമുള്ള സംവിധായകരുടെ പടം വരണം. അല്ലാതെ ദിലീപിന്റെ പടം എന്ന് പറഞ്ഞ് ആൾക്കാർ തിയറ്ററിൽ പോകുന്ന സിറ്റുവേഷനല്ല ഇപ്പോഴുള്ളത്. ഭ ഭ ബയിൽ തന്നെ ലാലേട്ടനെ കൊണ്ട് വന്നത് കൊണ്ടാണ് ആദ്യ ദിവസം ഇത്രയും ആൾക്കാർ കാണാൻ പോയത്. ദിലീപ് മാത്രമുള്ള സിനിമയായിരുന്നെങ്കിൽ അത്ര ഹെെപ്പ് കിട്ടില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പണ്ട് ദിലീപിനെ വെച്ച് പടം ചെയ്‌തവർ പോലും ഇപ്പോൾ ചെയ്യുന്നില്ല. പുള്ളിക്ക് അഭിനയിക്കാനറിയാത്തത് കൊണ്ടല്ലല്ലോ?
ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ വന്നതിന് ശേഷം, മുൻപ് ഞാൻ ഒടിയന് ശേഷം വിമർശിച്ച വീഡിയോകൾ ഉണ്ടല്ലോ, മുഖം അനങ്ങുന്നില്ല, ഐ ബാഗ് ചലിക്കുന്നില്ല എന്നൊക്കെ, അത് വച്ചിട്ട് പൂര തെറിയാണ്. ഇറങ്ങിവാടാ എന്നൊക്കെ പറഞ്ഞിട്ട്. അതിന് ഒരു മെഡിക്കൽ ബാക്ഗ്രൗണ്ട് ഉണ്ടായിരുന്നല്ലോ. അതിനൊരു സമയം ഉണ്ടായിരുന്നു. ട്രീട്മെന്റിന്റെ പ്രശ്‌നങ്ങൾ മാറാൻ ഏഴെട്ട് വർഷം എടുക്കുമായിരുന്നു. അതിനെ കുറിച്ച് അറിയുന്നവർക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.
നിലവിൽ ലാലേട്ടനെ ഏറ്റവും നന്നായി പ്രസന്റ് ചെയ്യാൻ കഴിയുന്ന സംവിധായകൻ തരുൺ മൂർത്തിയാണ്. അത് അദ്ദേഹത്തിന്റെ ഇമ്പ്രവൈസ് കണ്ടാൽ തന്നെ മനസിലാവും. അതൊരു അപാര സംഭവം ആയിരിക്കും. ഇതിനെ കുറിച്ച് ഒരുപാട് ഡോക്‌ടേഴ്‌സ് എഴുതിയിട്ടുണ്ട്. ഞാൻ പേടിക്കണ്ടാത്ത ആളുണ്ടെങ്കിൽ ലാലേട്ടനെ ആയിരിക്കും. ഞാൻ എന്തുകൊണ്ടായിരിക്കും വിമർശിക്കുന്നത് എന്ന് യഥാർത്ഥ മോഹൻലാൽ ആരാധകർക്ക് മനസിലാവും. നേര് വന്ന സമയത്ത് മോഹൻലാലിനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.
















