തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പാടിപ്പുകഴ്‌ത്താനും ജനരോഷത്തില്‍ നിന്നു താത്കാലിക രക്ഷപ്പെടലിനുമായി സര്‍ക്കാര്‍ ഫണ്ടില്‍ പാര്‍ട്ടി കേഡര്‍മാരെ നിയമിച്ചു തട്ടിക്കൂട്ടിയ നവ കേരള സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാനാകാതെയായതോടെ പൊതുഖജനാവിനു കോടികളുടെ നഷ്ടം.
നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതോടെ സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയോ കൂട്ടിയിട്ടു കത്തിക്കുകയോ ചെയ്യേണ്ട അവസ്ഥയിലായി. കെട്ടുകണക്കിനു സാമഗ്രികളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ കുറേയേറെ സര്‍വേയ്‌ക്കായി നിയോഗിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും കുന്നുകൂടിയിട്ടുണ്ട്.
സര്‍വേ ഹൈക്കോടതി തടഞ്ഞതോടെ ബ്രോഷറുകള്‍, മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുകള്‍, ബില്‍ ബോര്‍ഡുകള്‍ തുടങ്ങിയവാണ് ഉപയോഗിക്കാനാകാതെ വന്നത്. കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് വഴിയാണ് പിആര്‍ഡി പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്തത്. 96.35 ലക്ഷം ബ്രോഷറുകളാണ് പ്രചാരണത്തിനായി അച്ചടിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് ഒരു കോടിയോളം അച്ചടിച്ചു. ഇതിനായി മാത്രം പിആര്‍ഡി വഴി കൈമാറിയത് 7.47 കോടി രൂപയാണ്. 25 ലക്ഷത്തിലേറെ പോസ്റ്ററുകളും അച്ചടിച്ചിരുന്നു. ഇതും വെറുതേയായി.
ബ്രോഷറുകള്‍, പോസ്റ്ററുകള്‍, ക്ഷണക്കത്തുകള്‍ എന്നിവയുടെ അച്ചടിക്കായി 9.16 കോടി രൂപ പിആര്‍ഡി വഴി കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങിന് കൈമാറിയിരുന്നു. കൂടാതെ, റോഡ് വശങ്ങളില്‍ ഹോര്‍ഡിങ്ങുകളും ബില്‍ ബോര്‍ഡുകളും സ്ഥാപിച്ചയിനത്തില്‍ 2.86 കോടിയോളം രൂപ വേറെയും ചെലവായി. സാമ്പത്തികമായി നട്ടംതിരിയുമ്പോഴും ധൂര്‍ത്തിനു കുറവൊന്നും വരുത്തില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍.
















