ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള . സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിർള ഇന്ന് രാവിലെ ധാക്കയിലെത്തിയ വേളയിലാണ് ക്ഷണം നൽകിയത്. ധാക്കയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ബിർളയാണ് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് സന്നിഹിതനായത്.
താരിഖ് റഹ്മാന് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം
“ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള ഒരു കൂടിക്കാഴ്ച ഞാൻ ഇപ്പോൾ അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്വകാര്യ കത്ത് ഞാൻ കൈമാറി, അതിൽ അദ്ദേഹം പ്രധാനമന്ത്രി റഹ്മാന് ആശംസകൾ അറിയിക്കുകയും എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള നിലനിൽക്കുന്ന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.” -കൂടിക്കാഴ്ചയ്‌ക്ക് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ബിർള എഴുതി.
ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങളിൽ ഇന്ത്യ പൂർണ്ണമായി പിന്തുണയ്‌ക്കാൻ തയ്യാറാണെന്ന് ബിർള നേരത്തെ ഒരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം തന്നെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള എക്‌സ് പോസ്റ്റിൽ ബിർളയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എക്സിൽ കുറിപ്പ് പങ്കുവച്ചു. “സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രി താരിഖ് റഹ്മാനെ സന്ദർശിച്ചു. പ്രധാനമന്ത്രി റഹ്മാൻ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകൾ സ്വീകരിച്ചു.” – ഹമീദുള്ള പോസ്റ്റിൽ കുറിച്ചു.
ഇതിനു പുറമെ ഇരു രാജ്യങ്ങളും ഒരുമിച്ച്പ്ര വർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
“ബഹുമാനപ്പെട്ട സ്പീക്കർ ഇന്ത്യയുടെ ആശംസകൾ അറിയിക്കുകയും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ക്ഷേമത്തിനും ജനകേന്ദ്രീകൃത പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു,” – റിയാസ് ഹമീദുള്ള പറഞ്ഞു.
















