മണ്ണാര്‍ക്കാട്: അധികൃതരുടെ അനാസ്ഥയില്‍ തത്തേങ്ങലത്ത് വനവാസികള്‍ ഇന്നും വാടകവീട്ടിലും, ബന്ധുവീടുകളിലും, പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലും.
ഒരു വനവാസി കുടുംബം ഇന്നും പുലിപ്പേടിയിലാണ് അന്തിയുറങ്ങുന്നത്. പ്രദേശത്ത് പുലിഭീതിയുള്ളതിനാല്‍ മക്കളുമായി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമത്തിലാണ് ശാന്തയും, മകള്‍ രാധയും അവരുടെ മൂന്ന് കൂട്ടികളും. ആഴ്ചകള്‍ക്ക് മുന്‍പ് ഇവരുടെ വളര്‍ത്തുപട്ടിയെ പുലി പിടികൂടിയിരുന്നു. ഇതിനു മുന്‍പും പുലി പരിസരവാസികളുടെ ആടിനേയും, വളര്‍ത്തുനായയേയും പിടിച്ചു കൊണ്ടുപോകുകയും, പശുക്കുട്ടിയെ കൊല്ലുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളില്‍ പേടിച്ച് ഉറക്കമില്ലാതായിരിക്കുകയാണെന്ന് ശാന്തയും, മകള്‍ രാധയും ജന്മഭൂമിയോടു പറഞ്ഞു. രാത്രി തൊട്ടടുത്തുള്ള വനംവകുപ്പിന്റെ മേല്‍ക്കൂരയില്ലാത്തതും അടച്ചുറപ്പില്ലാത്തതുമായ ക്വാര്‍ട്ടേഴ്‌സിലാണ് കിടക്കുന്നത്. തത്തേങ്ങലത്ത് വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് വയ്‌ക്കാനുള്ള സ്ഥലത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയങ്ങള്‍ അടപ്പാടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വിതരണം ചെയ്തിരുന്നു. 2025 ജനുവരി 30ന് നടന്ന ചടങ്ങില്‍ മൂന്ന് വര്‍ഷം മുന്‍പ് തത്തേങ്ങലത്ത് ഒരു ഏക്കര്‍ വീതം കൃഷി ഭൂമി ലഭിച്ച 26 പേര്‍ക്കാണ് പട്ടയം നല്‍കിയത്.
എന്നാല്‍ ഭൂമി എവിടെയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. മഴക്കാലത്ത് അവര്‍ താമസിക്കുന്ന വാടകവീടും പൊളിഞ്ഞു വീഴാറായ കാര്യം ‘ ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു.ഇക്കാര്യം പട്ടയമേളയിലെത്തിയ മന്ത്രി കെ.രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീട് വയ്‌ക്കാനുള്ള ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്നാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയും, അന്നത്തെ കളക്ടര്‍ ഡോ.എസ്.ചിത്രയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുകയും ഭൂമി നല്‍കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിനു സമീപത്താണ് ഇവര്‍ക്ക് നല്‍കാനുള്ള നാല് ഏക്കര്‍ ഭൂമി കണ്ടെത്തിയത്. അന്നത്തെ വില്ലേജ് ഓഫീസര്‍ പി.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ പ്ലോട്ട് തിരിച്ച് കല്ല് സ്ഥാപിച്ചിരുന്നു. ഭൂരഹിതരായ 21 പേര്‍ക്കും, ഭൂമി ലഭിച്ച് പട്ടയം ലഭിക്കാത്ത അഞ്ച് പേര്‍ക്കുമാണ് പട്ടയം നല്‍കിയതെന്ന് അന്നത്തെ മണ്ണാര്‍ക്കാട് ഭൂരേഖ താഹസില്‍ദാര്‍ എസ്.ശ്രിജിത്ത് പറഞ്ഞിരുന്നു.
2021ല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വനവാസി വിഭാഗത്തിലെ 253 പേര്‍ക്ക് ഒരു ഏക്കര്‍ വീതം സ്ഥലത്തിന്റെ പട്ടയം നല്‍കിയെങ്കിലും കൃഷിക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഏറ്റെടുത്തിരുന്നില്ല. കൊട്ടിഘോഷിച്ച് നാലു വര്‍ഷം മുമ്പ് പട്ടയമേള നടന്നെങ്കിലും ഇനിയും ഭൂമി ലഭിക്കാത്തവര്‍ ഏറെയാണ്. ഇവര്‍ക്കായുള്ള സ്ഥലം അന്വേഷിച്ചുവരികയാണെന്നാണ് വകുപ്പധികൃതര്‍ പറയുന്നത്.
മുച്ചിക്കുന്ന് ഗ്രാമത്തിലെ നീലന്‍, വിനോദ്, ശാന്ത, തങ്കമണി എന്നിവര്‍ക്കാണ് 2021 സപ്തംബറില്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യൂ മന്ത്രി കെ.രാജന്റെയും ഫോട്ടോ അടങ്ങിയ കവര്‍ ഇവര്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. സ്ഥലം ലഭിച്ചാല്‍ ഒരു കൂരയെങ്കിലും കെട്ടി താമസിക്കാമെന്നാണ് പറയുന്നത്.
ക്വാര്‍ട്ടേഴ്‌സില്‍ സുരക്ഷ ഇല്ലാത്തതിനാലാണ് വാടകവീട്ടിലേക്ക് മാറിയത്. തൊഴിലുറപ്പും കൂലിപ്പണിചെയ്തുമാണ് ജീവിക്കുന്നത്. എന്നാല്‍ പിഎംഎവൈ യില്‍ ഉള്‍പ്പെടുത്ത് ഇതില്‍ ചിലര്‍ക്ക് വീട് ലഭിക്കാനുള്ള അപേക്ഷകള്‍ പഞ്ചായത്തില്‍ നല്‍കിയതായും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവര്‍ക്ക് കാലതാമസം നേരിടേണ്ടി വന്നതെന്നും പറയുന്നു. രേഖകള്‍ ശരിയാക്കുന്ന മുറക്ക് ഇവര്‍ക്ക് വീട് വെക്കാനുളള നടപടികള്‍ ആരംഭിക്കുമെന്നുമാണ് റവന്യൂഉദ്യോഗസ്ഥര്‍ പറയുന്നത്.
















