അഗളി: അട്ടപ്പാടി മല്ലീശ്വരമുടിയില്‍ നിന്ന് തീര്‍ത്ഥ ജലവുമായി മലപൂജാരിമാര്‍ ഭവാനിപ്പുഴ താണ്ടി ക്ഷേത്രത്തിലെത്തി. മല്ലീശ്വരമുടിയില്‍ ദീപം തെളിയിക്കുന്നതിനായി ഞായറാഴ്ച ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട മല പൂജാരിമാരാണ് ഇന്നലെ രാവിലെ 11 മണിയോടെ മുളന്തണ്ടില്‍ തീര്‍ത്ഥ ജലവുമായി ഭവാനിപ്പുഴ താണ്ടി ക്ഷേത്രത്തിലെത്തിയത്.
രാവിലെ മൂലക്ഷേത്രത്തിന് സമീപമെത്തി. തുടര്‍ന്ന് കല്ലില്‍ ചുട്ടെടുത്ത റാഗിയട ഭക്ഷിച്ചു. പിന്നീട്ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ചെമ്മണ്ണൂര്‍ ക്ഷേത്രത്തിലെത്തി. നൂറുകണക്കിന് വിശ്വാസികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മലപൂജാരിമാരെ കാണുവാനായി ഭവാനിപ്പുഴ തീരത്ത് കാത്തുനിന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന തീര്‍ത്ഥ ജലം വീടുകളില്‍ കൊണ്ടുപോവുക പതിവാണ്.
ഇത്തവണയും പോലീസും വനം വകുപ്പും പൂജാരിമാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ടതാണ് അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം. ഗോത്ര വിഭാഗത്തിന്റെ വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുറം ലോകത്തിനെ അറിയിക്കാനുള്ള അവസരം കൂടിയാണിത്. മല്ലീശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇതു ശിവനാണെന്നാണു വിശ്വാസം. ശിവലിംഗ പ്രതിഷ്ഠയാണുള്ളത്. ഭഗവതിയും മറ്റു വന ദേവതകളും ഉപ പ്രതിഷ്ഠകളായുണ്ട്.
ഇരുള വിഭാഗത്തിന്റെ ആരാധനാലയമാണിത്. എന്നാൽ മറ്റു ഗോത്ര വിഭാഗക്കാരും ഇവിടെ എത്താറുണ്ട്. കൃഷിയും കാലിമേച്ചിലും ഉപജീവനമാക്കിയ ഇരുള വിഭാഗക്കാർ തമിഴ്നാട്ടിലെ നീലഗിരിമലകളിൽ നിന്നു കുടിയേറിയവരാണത്രേ. ദിവസവും മൂന്നു തവണ പൂജ നടക്കാറുണ്ട്. ഇരുള വിഭാഗത്തിലെ ഒസത്തിയൂർ കൊല്ലങ്കടവ് ഊരുകളിലുള്ളവരാണിവിടത്തെ പൂജാരിമാർ.അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി തമിഴ് നാട്ടുകാർക്കു പുണ്യ നദിയാണ്.
ഇരുള ഗോത്രത്തിൽ മല്ലനായി ജനിച്ച ശിവനും മുഡുഗ ഗോത്രത്തലവന്റെ മകളായി ജനിച്ച മല്ലിയെന്ന പാർവതിയും തമ്മിലുള്ള ഒരു പ്രണയ കഥയും ഐതിഹ്യമായി ഇവിടെ വിശ്വസിക്കുന്നു.
















