ജീവിതം വഴിമുട്ടിയ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴ സ്വദേശിയും അറുപതുകാരനുമായ ഏലിയാസ് അമ്പാട്ട് എന്ന ഊര്‍ജ്ജസ്വലനായ കര്‍ഷകനാണിത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മനംനൊന്ത് കീടനാശിനി കഴിച്ച നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിയിരുന്ന ഈ കര്‍ഷകന്‍ കുറച്ചുകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. വിളവ് മോശമായിട്ടും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം വാങ്ങി കൃഷി തുടരാന്‍ ശ്രമിച്ചു. പക്ഷേ സബ്സിഡി വൈകിയതോടെ മാനസിക സമ്മര്‍ദ്ദത്തിലായി. വിഷം കഴിച്ചതിനെ തുടര്‍ന്ന് ഏലിയാസ് ആശുപത്രിയിലായ ശേഷമാണ് സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചത്. ഈ സഹായം നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കടുംകൈ ഏലിയാസ് ചെയ്യില്ലായിരുന്നു.
ഭൂമി പാട്ടത്തിനെടുത്ത് നല്ല നിലയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നയാളായിരുന്നു ഏലിയാസ്. അതില്‍ വലിയ അഭിമാനവുമുണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും നല്ല കൃഷിക്കാരനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആളുമായിരുന്നു. 38 വര്‍ഷമായി താന്‍ കൃഷിക്കാരനാണെന്നും, അഞ്ചെട്ട് കുടുംബങ്ങള്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും, കൃഷിയില്‍ എത്ര നഷ്ടം വന്നാലും ഈ തൊഴില്‍ കൈവിടാന്‍ കഴിയില്ലെന്നും ഒരിക്കല്‍ പറഞ്ഞയാളാണ് തികഞ്ഞ നിരാശയില്‍ ജീവനൊടുക്കിയത്. മികച്ച നിലയില്‍ കൃഷി ചെയ്തിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് കര്‍ഷകരുടെ സ്ഥിതി എത്രമാത്രം പരിതാപകരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അറിയപ്പെടുന്ന കര്‍ഷകനായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥയും വീഴ്ചയുമാണ് ഏലിയാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തം. ഏലിയാസിന്റെ മരണം നാട്ടുകാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.
കേരളം ഭരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ കര്‍ഷകന്റെ ആത്മഹത്യയില്‍ ദുഃഖമില്ലാത്തത്. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ചിന്തിക്കുന്ന ഒരു സര്‍ക്കാരും കൃഷിവകുപ്പ് മന്ത്രിയുമല്ല ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. എങ്ങനെയെങ്കിലും ഭരിച്ചാല്‍ മതിയെന്നു മാത്രമാണ് ഇവര്‍ കരുതുന്നത്. ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതെയും, വായ്‌പാ തിരിച്ചടവ് മുടങ്ങിയും നിരവധി കര്‍ഷകര്‍ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ ഇരയാണ് ചെറുപുഴയിലെ ഏലിയാസും.
എല്ലാ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാരാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. ഏതു മേഖല എടുത്താലും ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിപ്പെടും. ഇടത് ദുര്‍ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് വേണ്ടി ഫലപ്രദമായി യാതൊന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം പോലും അട്ടിമറിക്കുന്ന ഒരു ഭരണസംവിധാനമാണിത്. ഇതിന്റെയൊക്കെ ഫലമായി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും അതൊരു പ്രശ്നമായി തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആത്മഹത്യകള്‍ നടക്കുന്നുണ്ടല്ലോ എന്നാണ് ഇക്കൂട്ടര്‍ പറയാറുള്ളത്. കൂടുതല്‍ കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതു പോലും സര്‍ക്കാരിന്റെ ഈ നയമാണെന്ന് പറയേണ്ടിവരും.
















