കൊച്ചി : ശബരിമല സ്വര്‍ണകൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. 9 മണിക്കൂറോളം ചോദ്യം ചെയ്തത ശേഷം വിട്ടയച്ചു. ശബരിമല സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതിലാണ് പ്രധാനമായും അന്വേഷണം.
ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന വ്യവസ്ഥയിലായിരുന്നു ഇത്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പുറത്തേയ്‌ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്ക് കൊണ്ടുപോകാമെന്ന് മിനിട് സില്‍ തിരുത്തി എഴുതിയത് ജയശ്രീ എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജയശ്രീയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി സമന്‍സ് അയച്ചത്. മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് കുമാര്‍ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തു കഴിഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പേഷും ഉടന്‍ ഇ.ഡിക്കു മുന്നില്‍ എത്തും. കേസില്‍ സാക്ഷിയായ നടന്‍ ജയറാമിനോട് ചൊവ്വാഴ്ച ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുളളത്. ഇവരെയെല്ലാം ചോദ്യംചെയ്ത ശേഷം ആയിരിക്കും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുക. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒരുകോടി 30 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
















