ന്യൂദൽഹി : പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തി മമത ബാനർജി ആണെന്ന് അഭിപ്രായപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു. റിപ്പോർട്ടുകൾ പ്രകാരം ദേശീയ രാഷ്‌ട്രീയത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കാൻ രാജ്യത്തിന് രണ്ടാമതൊരു വനിതാ പ്രധാനമന്ത്രി ഉണ്ടാകേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ജയ ബാരുവിന്റെ നിരീക്ഷണത്തിൽ മമത അനുയോജ്യമായ വ്യക്തിത്വമാണെന്നാണ്. നിലവിൽ ഒരു രാഷ്‌ട്രീയ പാർട്ടിയെയും സർക്കാരിനെയും ഒരേസമയം നയിക്കുന്ന ഏക വനിത എന്ന നിലയിൽ മമത ബാനർജി മറ്റു നേതാക്കളിൽ നിന്ന് വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ മോഡൽ ബിജെപിയെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്നും ഇൻഡി മുന്നണിക്ക് ഊർജ്ജം നൽകാൻ മമതയെപ്പോലൊരു നേതാവ് അത്യാവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
ഇതിനു പുറമെ മമതയ്‌ക്ക് മൂന്ന് ഭാഷകളിൽ (ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്) ആശയവിനിമയം നടത്താൻ കഴിയുമെന്നത് ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലും അവർക്ക് ഗുണകരമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സ്വതന്ത്ര സ്ത്രീത്വത്തിന്റെ പ്രതീകമായ ഒരു വനിതാ നേതാവ് സഖ്യത്തെ നയിക്കുന്നത് ബിജെപിയുടെ വനിതാ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇതേ ദിവസം തന്നെ മുൻ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ഇൻഡി മുന്നണിയെ ഏകീകരിക്കാൻ ഏറ്റവും അനുയോജ്യൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണെന്ന് അഭിപ്രായപ്പെട്ടതും രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേ സമയം തന്നെ സഞ്ജയ ബാരുവിന്റെ ഈ നിർദ്ദേശത്തെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.
















