ടെൽ അവീവ്: ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) അടുത്ത തലമുറ ആരോ 4 ഇന്റർസെപ്റ്ററിന്റെ പറക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധവിദ്യയുടെ ഉയർന്ന തലമായി പ്രവർത്തിക്കാനാണ് പുതിയ ഇന്റർസെപ്റ്റർ തയ്യാറാക്കുന്നത്. മുൻ തലമുറ ആരോ സിസ്റ്റത്തെ ഇത് മാറ്റിസ്ഥാപിക്കും. ഇറാന്റെ ഹൈപ്പർസോണിക് മിസൈലുകളുടെ അവസാനമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ചൈനയ്‌ക്കും പാകിസ്ഥാനും എതിരെ ശക്തമായ പ്രതിരോധമായി വർത്തിക്കുന്ന ആരോ 4 ഇന്റർസെപ്റ്റർ ഇസ്രായേൽ ഇന്ത്യയ്‌ക്ക് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
യുഎസ് മിസൈൽ പ്രതിരോധ ഏജൻസിയുമായി സഹകരിച്ചാണ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ആരോ 4 ഇന്റർസെപ്റ്റർ പദ്ധതി വികസിപ്പിക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ ഹൈപ്പർസോണിക് ഭീഷണികളെ നേരിടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആരോ 2, ആരോ 3 എന്നിവയ്‌ക്ക് പകരമായാണ് ആരോ 4 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആരോ 4 ഇന്റർസെപ്റ്റർ സിസ്റ്റത്തിൽ നൂതന ഉപഗ്രഹ സഹായത്തോടെയുള്ള ഇനേർഷ്യൽ ഗൈഡൻസ് സജ്ജീകരിച്ചിരിക്കുന്നു. ആരോ 4 ന്റെ സീരിയൽ നിർമ്മാണം 2025 അവസാനത്തോടെ ആരംഭിക്കുമെന്ന് ഐഎഐ പ്രസിഡന്റും സിഇഒയുമായ ബോവാസ് ലെവി മുമ്പ് പ്രസ്താവിച്ചിരുന്നു, ഇത് 2026 ന്റെ തുടക്കത്തിൽ പ്രാരംഭ വിന്യാസത്തിന് വഴിയൊരുക്കും. എന്നിരുന്നാലും ഇപ്പോൾ കാലതാമസം പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രായേലിന് പുറമേ, ജർമ്മനിയും ആരോ 4 ഇന്റർസെപ്റ്റർ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയും ഇസ്രായേലും തമ്മിൽ ശക്തമായ പ്രതിരോധ ബന്ധം
ഇസ്രായേലിൽ നിന്ന് 8.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ അടുത്തിടെ തീരുമാനിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യവുമാണ് ഇസ്രായേൽ. അതിനാൽ ഭാവിയിൽ ഇസ്രായേൽ ഇന്ത്യയ്‌ക്ക് ആരോ 4 ഇന്റർസെപ്റ്റർ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി കണക്കിലെടുക്കുമ്പോൾ ഹൈപ്പർസോണിക് മിസൈലുകൾ തടയാൻ ഇന്ത്യയ്‌ക്ക് അത്തരം ഇന്റർസെപ്റ്ററുകൾ അത്യന്താപേക്ഷിതമായി ആവശ്യമാണ്.
















