തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുക്കളെ കബളിപ്പിക്കാന്‍ നടത്തിയതായിരുന്നു ആഗോള അയ്യപ്പ സംഗമം എന്നായിരുന്നു പൊതുവായ ധാരണ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസിയായി അവതരിപ്പിച്ച് പമ്പയില്‍ നടത്തിയ ഈ സംഗമം ലോക കേരള സഭപോലെ വന്‍ അഴിമതിക്കുള്ള മറയായിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. 11 കോടിയോളം രൂപ പൊടിച്ച് നടത്തിയ ഈ സംഗമത്തിന്റെ വരവുചെലവ് കണക്കുകള്‍ പുറത്തായപ്പോള്‍ പിണറായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പൂര്‍ണമായും പ്രതിക്കൂട്ടിലാണ്.
ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് വലിയ അഴിമതിയിലേക്കാണ്. സംഗമത്തിന്റെ പേരില്‍ നടന്നത് അടിമുടി ധൂര്‍ത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഇഷ്ടക്കാരായ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് പരിപാടിയുടെ കരാര്‍ ടെന്‍ഡറില്ലാതെ നല്‍കിയതു മുതല്‍ തുടങ്ങുന്ന അഴിമതിയാണിത്.
അയ്യപ്പ സംഗമം നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഉപയോഗിക്കില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയതാണ്. ഇത് ലംഘിച്ച് അഞ്ചുകോടി രൂപയാണ് ദേവസ്വത്തില്‍ നിന്ന് സംഗമത്തിനുവേണ്ടി എടുത്തത്. ഇക്കാര്യം പുറത്തായപ്പോള്‍ ദേവസ്വത്തിന്റെ പണം തിരിച്ചടച്ചുവെന്ന് മന്ത്രി വി. എന്‍. വാസവന്‍ നുണ പറയുകയും ചെയ്തു. സംഗമം നടന്ന് 47 ദിവസത്തിനകം കണക്കുകള്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ അഴിമതി പുറത്തറിയുമെന്ന ഭയം കാരണം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതിന് തയാറായില്ല. നാലര മാസത്തിനു ശേഷം കണക്കുകള്‍ നല്‍കിയതു തന്നെ വെട്ടിപ്പിന് തെളിവാണ്. ഓഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ തള്ളി അഴിമതിക്ക് മറയിടാനുള്ള ശ്രമമാണ് സംഗമം നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പി.എസ്. പ്രശാന്ത് നടത്തുന്നത്. അഴിമതിയുടെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ഇയാളെന്ന് കരുതേണ്ടി വരും.
പരിപാവനമായ പമ്പയുടെ തീരത്ത് അയ്യപ്പ വിശ്വാസത്തിന്റെ പേരില്‍ നടന്നത് ധനധൂര്‍ത്തിന്റെ മഹോത്സവമായിരുന്നു. നാലായിരം പേര്‍ പങ്കെടുത്തുവെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും അവകാശപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എത്തിയത് 600 പേര്‍ മാത്രമാണ്. ഇവരുടെ താമസസൗകര്യത്തിനും ഭക്ഷണത്തിനും പ്രസാദത്തിനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. സംഗമം നടന്നത് പമ്പയിലാണെങ്കിലും പങ്കെടുക്കാനെത്തിയ ഭക്തശിരോമണികള്‍ താമസിച്ചത് കുമരകത്തും മൂന്നാറിലുമൊക്കെയാണ്. ഇവര്‍ കള്ളുകുടിച്ചതിന്റെയും കരിമീന്‍ കഴിച്ചതിന്റെയും മറ്റും ചെലവ് സംഗമത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തിയതെന്ന വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കലാപരിപാടികളുടെ വകുപ്പില്‍ നന്ദഗോവിന്ദം ഭജന്‍സിന് നല്‍കിയത് എട്ട് ലക്ഷം രൂപയാണത്രേ. ഇവര്‍ ഒരു പരിപാടിയും അവതരിപ്പിച്ചിട്ടില്ല. പരിപാടിക്കായി എഴുന്നള്ളിയ മുഖ്യമന്ത്രിക്ക് കിടക്കാന്‍ കട്ടില്‍ വാങ്ങിയത് ഒന്നരലക്ഷം രൂപയ്‌ക്കാണത്രേ! പരിപാടിക്ക് എത്തിയവര്‍ക്കുവേണ്ടി വിലകൊടുത്ത് വാങ്ങിയ കിടക്കകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യഥാര്‍ത്ഥത്തില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് വന്‍തുക സംഘടിപ്പിക്കാനാണ് സംഗമത്തിന്റെ പേരില്‍ ശ്രമിച്ചത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കായിരുന്നുവത്രേ ഇതിന്റെ ചുമതല. പണം വീതം വയ്‌ക്കുന്നതിലെ തര്‍ക്കമാവാം, പോറ്റി ഇടഞ്ഞു. ഇതോടെയാണ് സ്വര്‍ണ്ണക്കൊള്ളയുടെ വിവരം പുറത്തറിയുന്നത്. യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നതിലും വലിയ തുക സംഗമത്തിന്റെ പേരില്‍ പിരിച്ചുകാണും. അതൊക്കെ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട ചിലരുടെ പോക്കറ്റില്‍ ചെന്നിട്ടുണ്ടാവും. വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വെളിപ്പെടുകയുള്ളൂ. ഇതിന് ഹൈക്കോടതി തന്നെ മുന്‍കൈയ്യെടുക്കണം.
ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായാല്‍ കള്ളക്കണക്കുകള്‍ ചമയ്‌ക്കുകയും, തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യും. പി.എസ്. പ്രശാന്തിന്റെ കാലത്ത് ദേവസ്വം ബോര്‍ഡില്‍ നടന്ന അഴിമതികളെക്കുറിച്ച് പ്രത്യേകം അന്വേഷണം നടക്കേണ്ടതുണ്ട്. പ്രശാന്തിന്റെ പിന്‍ഗാമിയായി എത്തിയിരിക്കുന്ന ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരായി എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമെന്ന് കരുതാനാവില്ല. എന്‍. വാസുവിനെയും എ. പത്മകുമാറിനെയും പ്രശാന്തിനെയും ദേവസ്വം പ്രസിഡന്റുമാരാക്കിയ പിണറായി തന്നെയാണല്ലോ ജയകുമാറിനെയും ആ സ്ഥാനത്ത് കയറ്റിയിരുത്തിയിട്ടുള്ളത്. തങ്ങള്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് കാണിക്കാന്‍ വേണ്ടിയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും അയ്യപ്പ സംഗമവുമായി ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സംഗമത്തിന്റെ പേരില്‍ വലിയ അഴിമതി നടത്തിയവര്‍ വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. ഇക്കൂട്ടരുടെ വിശ്വാസം കാപട്യമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു.















