ന്യൂദൽഹി : രാജ്യത്തെ സുരക്ഷാ സേനകളെ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രം കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച ഒരു അഭിമുഖത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും പ്രതിരോധ സേനകളുടെ ശക്തിയും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തിന്റെ പ്രതിരോധ സേനകളെ പിന്തുണയ്‌ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പരിഷ്കാരങ്ങൾ സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അത് സർക്കാരിന്റെ വാക്കുകളിലും മനോഭാവത്തിലും പ്രകടമാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. കൂടാതെ സാമ്പത്തിക പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിന് സ്വകാര്യ മേഖല പ്രധാനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതിരോധ ബജറ്റ് ഗണ്യമായി വർദ്ധിപ്പിച്ചു
പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഈ വർഷത്തെ ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് 7.85 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മുൻ ബജറ്റിനേക്കാൾ 15% കൂടുതലാണിത്. കൂടാതെ ഏതൊരു മന്ത്രാലയത്തിനോ വകുപ്പിനോ ഉള്ള ഏറ്റവും വലിയ വിഹിതമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സായുധ സേനകളുടെ ആധുനികവൽക്കരണത്തിന് 1.85 ലക്ഷം കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷത്തെ വിഹിതത്തേക്കാൾ 25% കൂടുതലാണ്. മൂന്ന് സായുധ സേനകൾക്കുള്ള മൂലധന ചെലവ് വിഹിതം ഏകദേശം 2.20 ലക്ഷം കോടി രൂപയാണ്. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
75% സംഭരണം ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളിൽ നിന്നാണ്
പ്രതിരോധ ബജറ്റിന്റെ 2.2 ലക്ഷം കോടി രൂപയുടെ 75% ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് സുരക്ഷ വർദ്ധിപ്പിക്കുക മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നമ്മുടെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഫലങ്ങൾ ഇതിനകം തന്നെ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിരോധ കയറ്റുമതി 23,000 കോടി കവിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 35 മടങ്ങ് വർധനവാണ് ഇത്, ആഭ്യന്തര പ്രതിരോധ ഉൽപാദനം റെക്കോർഡ് നിലവാരത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















