അബൂജ : നൈജീരിയയിലെ നൈജർ സ്റ്റേറ്റിൽ ഇന്നലെ തീവ്രവാദി സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 46 വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
വടക്കൻ നൈജീരിയയിലെ ബോർഗു മേഖലയിലുള്ള തുങ്ക-മേക്കേരി , കൊങ്കോസോ , പിസ്സ എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.
മോട്ടോർ സൈക്കിളുകളിൽ എത്തിയ തീവ്രവാദികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി വീടുകളും കടകളും പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ നിരവധി ആളുകളെ അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് വക്താവ് വാസിയു അബിയോദുൻ അറിയിച്ചു.
ഇതേ മേഖലയിൽ ഈ മാസമാദ്യം ക്വാറ സ്റ്റേറ്റിൽ നടന്ന ആക്രമണത്തിൽ ഏകദേശം 162 പേർ കൊല്ലപ്പെട്ടിരുന്നു. സായുധ സംഘങ്ങളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും ആക്രമണങ്ങൾ നൈജീരിയയിൽ സമീപകാലത്ത് വർധിച്ചുവരികയാണ്.















