ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഒരു നിർണായക പദ്ധതിയാണ് ‘മിഷൻ സുദർശൻ ചക്ര’. ഇസ്രയേലിന്റെ ‘അയൺ ഡോമി’നും അമേരിക്കയുടെ ‘ഗോൾഡൻ ഡോമി’നും സമാനമായ ഒരു ബഹുമുഖ പ്രതിരോധ സംവിധാനം വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭീകരാക്രമണങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം ശത്രു ആക്രമണങ്ങളിൽ നിന്നും രാജ്യത്തെയും പൗരന്മാരെയും സുരക്ഷിതരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം റഷ്യയിൽനിന്ന് വാങ്ങാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യ.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്.
സിന്ദൂർ ഓപ്പറേഷനിലും പിന്നീട് നാലു ദിവസത്തോളം പാകിസ്താനുമായി നീണ്ടുനിന്ന സംഘർഷത്തിലും ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ ഇന്ത്യ പ്രതിരോധിച്ചത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ തന്ത്രത്തിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് എസ്-400നെ വ്യോമസേന അന്ന് വിശേഷിപ്പിച്ചത്. ഇതോടെയാണ് ഈ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്‌ക്ക് ലഭിക്കും.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ അവാക്സ് വിമാനത്തെ 300 കിലോമീറ്റർ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു.
















