ധാക്ക : ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചതിന് താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തോടുള്ള നന്ദി പാർട്ടി അറിയിക്കുകയും ദേശീയ തെരഞ്ഞെടുപ്പിൽ ലഭിച്ച ജനവിധിയുടെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. “ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തെരഞ്ഞെടുപ്പിൽ ബിഎൻപിയുടെ നിർണായക വിജയം ഉറപ്പാക്കുന്നതിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തോടുള്ള താങ്കളുടെ ദയാപൂർവമായ അംഗീകാരത്തിന് ഞങ്ങൾ വളരെയധികം നന്ദി പറയുന്നു,” – ബിഎൻപി പോസ്റ്റിൽ പറഞ്ഞു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായുള്ള ക്രിയാത്മകമായ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് പാർട്ടി നേതൃത്വം പറഞ്ഞു.
“പരസ്പര ബഹുമാനം, പരസ്പരം ആശങ്കകളോടുള്ള സംവേദനക്ഷമത, നമ്മുടെ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയാൽ നയിക്കപ്പെടുന്ന, നമ്മുടെ ബഹുമുഖ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയുമായി ക്രിയാത്മകമായി ഇടപഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” – പാർട്ടി എക്സിൽ വ്യക്തമാക്കി. കൂടാതെ ഇന്ത്യയുമായി സഹകരണ ബന്ധം നിലനിർത്താനുള്ള ഉദ്ദേശ്യവും പാർട്ടി സൂചിപ്പിച്ചു, പ്രാദേശിക സ്ഥിരതയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ബിഎൻപി ഊന്നിപ്പറഞ്ഞു.
അതേ സമയം തങ്ങളുടെ നേതൃത്വത്തിലും ജനാധിപത്യ സംവിധാനത്തിലും പൊതുജനങ്ങൾക്കുള്ള വിശ്വാസം തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കിയതായി ബിഎൻപി നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾ ഞങ്ങളുടെ നേതൃത്വത്തിലും ജനാധിപത്യ പ്രക്രിയയിലും അർപ്പിച്ച വിശ്വാസത്തെയും ആത്മവിശ്വാസത്തെയും ഈ ഫലം പ്രതിഫലിപ്പിക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.
കൂടാതെ ജനാധിപത്യ ഭരണത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി പറഞ്ഞു. ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 297 സീറ്റുകളിൽ 209 സീറ്റും നേടിയാണ് ബിഎൻപി വൻ വിജയം കൈവരിച്ചത്. 20 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്നതായി പലപ്പോഴും കണക്കാക്കപ്പെടുന്ന വലതുപക്ഷ ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റുകൾ മാത്രമെ നേടാനായുള്ളു.
















