പത്തനംതിട്ട: ഇടത് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ സ്‌പോണ്‍സറാകാന്‍ സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു. ഗോവര്‍ദ്ധന്‍ അടക്കമുള്ളവരെ സ്‌പോണ്‍സര്‍മാരാക്കാന്‍ പോറ്റി സ്വാധീനിച്ചതായും അറിയുന്നു. ‘സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി പോറ്റിയെ നിശ്ചയിച്ചിരുന്നു. ഇക്കാര്യം ദേവസ്വം മന്ത്രി വി.എന്‍. വാസവനും അറിഞ്ഞു. സംഗമത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് താനാണെന്ന് പോറ്റി തന്നെ പലരോടും പറഞ്ഞിരുന്നു. ഇതിനായി ചെന്നൈയില്‍ മൂന്ന് ദിവസം പോറ്റി തങ്ങി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തുമായി ഉണ്ടായ ഭിന്നതയാണ് സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും പോറ്റി പിന്‍മാറാന്‍ കാരണം. ദ്വാരപാലക പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി തന്റെ കൈവശം തന്നുവിടണമെന്ന് പോറ്റി പ്രശാന്തിനോട് ആവശ്യപ്പെട്ടു. ഇതിനെ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും പിന്തുണച്ചു. തിരുവാഭരണ കമ്മീഷണര്‍ ആയ മുരാരി ബാബുവും പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്ത് വിടാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അനുകൂലമായിരുന്നില്ല. അതിനാല്‍ പോറ്റിയുടെ ആവശ്യം നടന്നില്ല. ശബരിമലയില്‍ ഓണം പൂജകള്‍ക്ക് ശേഷം സപ്തംബര്‍ 7 ന് നടയടച്ചു കഴിഞ്ഞാണ് ദ്വാരപാലക പാളികള്‍ ശ്രീകോവില്‍ ചുവരുകളില്‍ നിന്നിളക്കി വീണ്ടും സ്വര്‍ണം പൂശാന്‍ ചെന്നൈയ്‌ക്ക് കൊണ്ടുപോയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷയിലാണ് പാളികള്‍ ചെന്നൈയില്‍ എത്തിച്ചത്.
പാളികള്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതില്‍ ക്ഷുഭിതനായ പോറ്റി ‘സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ സ്ഥാനത്ത് നിന്ന് പിന്മാറി. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകളും അസ്ഥാനത്തായി. ദ്വാരപാലക പാളികള്‍ സ്‌പെഷല്‍ കമ്മീഷണര്‍ അറിയാതെ ശബരിമലയില്‍ നിന്നും കടത്തിയത് വിവാദമായതോടെയാണ് താന്‍ സംഭാവന ചെയ്ത പീഠങ്ങള്‍ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി പോറ്റി രംഗത്തെത്തിയത്. പക്ഷേ അത് പോറ്റിക്ക് തന്നെ പിന്നീട് വിനയായി.
















