രാഷ്‌ട്രീയ നേതാക്കള്‍, അത് ആണായാലും പെണ്ണായാലും, മീനാണതില്‍ വില്ലന്‍. ചിലര്‍ക്ക് തിരുതയാണുത്തമം. സോണിയയ്‌ക്ക് കേരളത്തില്‍ നിന്നെത്തുന്ന തിരുതയോടാണ് താല്പര്യം. വര്‍ഷങ്ങളോളം സോണിയയ്‌ക്ക് തിരുത എത്തിച്ചിരുന്നത് തോമസ്സെന്നാണ് സംസാരം. എപ്പോഴോ മീന്‍ മാറി. തിരുതയ്‌ക്ക് പകരം ചൂരയായിരുന്നോ എന്നതാണ് സംശയം. അതോടെ നമ്പര്‍-10 ലെ വാതിലുകള്‍ അടഞ്ഞു. മീന്‍ മാറ്റിപ്പിടിച്ചതേ തോമസിനെ പടിയടച്ച് പിണ്ഡം വച്ചു. അതുപോലെയാണ് കേരളത്തിലിപ്പോഴൊരു മീന്‍തര്‍ക്കം. സി. ദിവാകരനാണ് വില്ലനായത്. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നയിച്ച പാര്‍ട്ടി റാലിയില്‍ സി. ദിവാകരനായിരുന്നു ഉപനായകന്‍. ഉച്ചക്കൊരുക്കിയ മീന്‍ പിണറായി ഒന്നു ഞെക്കി നോക്കി. ഉടനെ ചോദ്യമുയര്‍ന്നു. ഏതാ മീന്‍ – ചൂര- പോരെ പൂരം. ഭക്ഷണം നിര്‍ത്തി പിണറായി എഴുന്നേറ്റു. നേരെ എകെജി സെന്ററിലെത്തി ഭക്ഷണം കഴിച്ചു എന്നാണ് സി. ദിവാകരന്‍ പറഞ്ഞത്.
”ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി. ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ജി.ആര്‍.അനിലിന്റെ അഭിപ്രായം. ഒരു രാഷ്‌ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തു മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഊണു കഴിക്കാന്‍ പോയെന്നും ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്നും ആയിരുന്നു സി.ദിവാകരന്റെ പ്രസ്താവന. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ആനത്തലവട്ടം ആനന്ദന്റെ മകനും സിപിഎം നേതാക്കളും ഉള്‍പ്പെടെ നിഷേധിച്ചിരുന്നു. ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മുതിര്‍ന്ന സിപിഐ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. കോണ്‍ഗ്രസില്‍ നിന്നും തോമസ് ഔട്ടായതുപോലെ അനുഭവം സി. ദിവാകരനുണ്ടാവുമോ? ആവോ? കണ്ടറിയണം. ഏതായാലും ചൂര പിണറായിക്കോ കൂത്തുപറമ്പിനോ ഇഷ്ടപ്പെട്ട മീനല്ല. ചെറുപ്പക്കാലത്ത് ഉണക്കമീന്‍ അതും അയലയോ മത്തിയോ കിട്ടിയെങ്കില്‍ ആയി.
ഏതായാലും തോമസുള്ളപ്പോഴുള്ള കോണ്‍ഗ്രല്ല ഇപ്പോഴുള്ളത്. രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ സഭയില്‍ പ്രമേയം(സബ്സ്റ്റാന്റീവ് മോഷന്‍) സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ടു. ജോര്‍ജ് സോറോസ് അടക്കമുള്ള രാജ്യവിരുദ്ധ ശക്തികളില്‍നിന്ന് ഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം.
ശൂന്യവേളയില്‍ വിഷയം പ്രത്യേകമായി ഉന്നയിച്ച നിഷികാന്ത് ദുബെ ആരോപണങ്ങള്‍ സഭയ്‌ക്കകത്ത് ആവര്‍ത്തിച്ചതോടെ സഭ പ്രക്ഷുബ്ധമായി. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതോടെ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെനെറ്റി സഭാനടപടികള്‍ അവസാനിപ്പിച്ചു. സഭ ഇനി അടുത്തമാസം 9 നേ ചേരുന്നുള്ളൂ.
കളവായ പരാമര്‍ശങ്ങളടങ്ങിയ രാഹുലിന്റെ പ്രസംഗം നീക്കാനാവശ്യപ്പെട്ട് ബി.ജെ.പി. അംഗങ്ങള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാഹുലിനെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കാന്‍ പദ്ധതിയില്ലെന്ന് നിഷികാന്ത് ദുബെ മാധ്യമങ്ങളോട് വ്യക്തമാക്കി.
സോറോസ് ഫൗണ്ടേഷന്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍, യു.എസ്. എയ്ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി രാഹുലിന്റെ ബന്ധം അന്വേഷിക്കണമെന്ന് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. തായ്‌ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, ബഹ്‌റൈന്‍, യു.എസ്. രാജ്യങ്ങളിലേക്കുള്ള രാഹുലിന്റെ യാത്രയും പരിശോധിക്കണം. ഭാരതവിരുദ്ധശക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും നിരീക്ഷിക്കണം.
ഔദ്യോഗികപദവിയിലുള്ളവര്‍ക്കോ ഉന്നത അധികാരസ്ഥാനത്തുള്ളവര്‍ക്കോ എതിരേ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിനോ ഇംപീച്ച്‌മെന്റിനോ സമാനമായതാണ് സബ്സ്റ്റാന്റീവ് മോഷന്‍. പ്രമേയം കൊണ്ടുവരുന്ന വ്യക്തി, ആരോപണങ്ങള്‍ തെളിവ് സഹിതം ബോധ്യപ്പെടുത്തണം. ഇതിന്റെ സ്വീകാര്യത സഭയില്‍ ചര്‍ച്ച ചെയ്താകും തുടര്‍നടപടികള്‍.
ഒരു പ്രമേയത്തെയും ഭയക്കുന്നില്ലെന്നും തങ്ങളെ തൂക്കിക്കൊല്ലണമെങ്കില്‍ അതും ചെയ്‌തോളൂവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. സഭാധ്യക്ഷനില്‍നിന്ന് നീതി നിഷേധിക്കപ്പെട്ടതോടെയാണ് സ്പീക്കറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയെന്ന അങ്ങേയറ്റത്തെ കടുത്ത തീരുമാനത്തിലേക്കു നീങ്ങിയത്. സഭയുടെ ഏത് അവകാശമാണ് രാഹുല്‍ ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നും വേണു ആവശ്യപ്പെട്ടു. സഭയില്‍ ആവര്‍ത്തിച്ച് നുണ വിളമ്പിയും പ്രധാനമന്ത്രിയെ അപമാനിക്കാനും അപായപ്പെടുത്താനും വനിതാ അംഗങ്ങളെ ചട്ടം കെട്ടിയതും വലിയ തെറ്റോ കുറ്റമോ ആയി വേണുവിന് തോന്നുന്നില്ല. വിനാശകാലേ വിപരീതബുദ്ധി എന്നുപറഞ്ഞാല്‍ മതിയല്ലോ.
















