ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് നാട്ടിൽ സ്ത്രീ വോട്ടർമാരുടെ വോട്ട് ഉറപ്പാക്കാൻ ശ്രമവുമായി സ്റ്റാലിൻ സർക്കാർ. ഇതിന്റെ ആദ്യ പടിയെന്നോണം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് 5000 രൂപവീതം നിക്ഷേപിച്ച് സർക്കാർ. പ്രതിമാസം ആയിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് 1.31 കോടി ബാങ്ക് അക്കൗണ്ടുകളിലേയ്‌ക്ക് പണം കൈമാറിയത്.
ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ക്ഷേമപദ്ധതികൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റാലിന്റെ ഈ നീക്കം. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകുകയായിരുന്നു. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറിയതോടെയാണ് ആകെത്തുക 5000 ആയത്. തമിഴ് സ്‌ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരുമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.
1000 രൂപയെന്നത് 2000 രൂപയായി ഉയർത്തും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന ഉറപ്പാണിത്. നമ്മൾ ഒന്നായി വിജയിക്കും – സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേയ്‌ക്ക് തുക മുടക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാരത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്. ഏപ്രിൽ മാസങ്ങളിലെ അഡ്വാൻസ് തുകയായ 3000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2000 രൂപയും ചേർത്ത് 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്നുരാവിലെ 5000 രൂപവീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട് – സ്റ്റാലിൻ പറഞ്ഞു.
പ്രതിപക്ഷം ഉണരും മുൻപേ ഗോളടിച്ചുവെന്നാണ് പാർട്ടിയുടെ അവകാശവാദം. ഗ്രാമീണ മേഖലകളിലെ വോട്ട് ബാങ്ക് ഉറപ്പിക്കാനും ഭരണവിരുദ്ധ വികാരം മറികടക്കാനും ഈ അർദ്ധരാത്രി ഓപ്പറേഷൻ സഹായിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്റ്റാലിന്റെ ഈ അപ്രതീക്ഷിത നീക്കത്തെ കളി തുടങ്ങും മുൻപേ സ്റ്റാലിൻ അടിച്ച സിക്‌സർ എന്നാണ് ഡി.എം.കെ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്.
















