കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയത്. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്ന് ഹർജയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തതില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
തന്റെ സ്ഥാപനത്തില്‍ നിന്നും പ്രത്യേ അന്വേഷണസംഘം കണ്ടെത്തിയ 109. 234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണ്. അന്വേഷണത്തിന്റെ ഭാഗമായി ആറു പ്രാവശ്യം അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് എസ്ഐടിയുടെ ആവശ്യം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശാസ്ത്രീയപരിശോധനയ്‌ക്കായി സന്നിധാനത്തു നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. പ്രത്യേക അന്വേഷണ സംഘം തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാമ്പിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. എത്ര സ്വര്‍ണമാണ് ശബരിമലയില്‍ നിന്നും നഷ്ടമായത് എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്.
















