ന്യൂദല്‍ഹി: കരസേന മുൻ മേധാവി ജനറൽ എംഎം നരാവനെയുടെ പുസ്തകവിവാദത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പേ എങ്ങിനെയാണ് സമൂഹമാധ്യമങ്ങളില്‍ പുസ്തകത്തിന്റെ പിഡിഎഫ് രൂപം എങ്ങിനെയ വ്യാപകമായി പ്രചരിച്ചു എന്നതാണ് ഇതിലെ പ്രധാന ചോദ്യം.
ആകെ 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പെന്‍ഗ്വിന്‍ ബുക്സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ അറിയാവുന്ന ചോദ്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ബാക്കിയുള്ളവയ്‌ക്ക് ഉത്തരം നല്‍കാന്‍ സമയം ചോദിച്ചിട്ടുണ്ട്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലമാക്കുകയാണ് ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍. കോപ്പികൾ അച്ചടിച്ചില്ലെന്ന പെൻഗ്വിന്റെ വാദം പൊലീസ് കണക്കിലെടുക്കുന്നില്ല. ചില കോപ്പികൾ നേരത്തെ അച്ചടിച്ചിരുന്നു. ഇത് ചില വ്യക്തികൾക്കും കൈമാറിയെന്നും പൊലീസ് വ്യക്തമാക്കുന്നു. .io എന്ന ഡൊമെയ്നിലുള്ള വെബ്സെറ്റിൽ പുസ്തകം വിൽപനയ്‌ക്ക് എത്തിയെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രി-പ്രിന്‍റ് കോപ്പിയുടെ വിതരണം നടന്നു എന്ന ആരോപണത്തിലും പരിശോധന നടക്കുന്നുണ്ട്.
പെന്‍ഗ്വിന്‍ ബുക്സിന്റെ ഇന്ത്യയിലെ സ്ഥാപനമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്തത്. അതേ സമയം, പുസ്തകവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കേന്ദ്രപ്രതിരോധമന്ത്രാലയം പുതിയ ചട്ടക്കൂട് കൊണ്ടുവരികയാണ്. .
നിലവിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിന് മുന്നോടിയായി കരേസന ആസ്ഥാനത്ത് നിന്നോ പ്രതിരോധമന്ത്രാലയത്തിന്റെ അന്തിമഅനുമതി വേണം. എന്നാൽ അനുമതി നൽകുന്നതിൽ ഏകീകൃത ചട്ടക്കൂട് ഇല്ല. പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ ഇതിന് ഏകീകൃത നിയമവലി തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേർന്നു. ഔദ്യോഗിക രഹസ്യ നിയമം, സർവീസ് ചട്ടങ്ങൾ, തന്ത്രപ്രധാനമായ വിവരങ്ങൾ സംരക്ഷിക്കൽ അടക്കം കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ നിയമാവലി.
വിരമിച്ച ഉദ്യോഗസ്ഥർക്ക് സർവീസ് നിയമങ്ങൾ ബാധകമല്ലെങ്കിലും പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണം ഉണ്ടാകും.
















