പെരുമ്പാവൂർ : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനായ സക്കിയുള്ള ഇസെഡ് പാർക്കർ (58) നെ തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. യു. എ. ഇ യിൽ ജോലി ചെയ്തിരുന്ന യുവതിയ്‌ക്കാണ് പണം നഷ്ടപ്പെട്ടത്. യുവതി പുക്കാട്ടുപടിയിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്.
ഓസ്ട്രേലിയയിലെ പ്രശസ്ത കമ്പനിയിലെ സി.ഇ.ഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഈ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ജോലിക്കു വേണ്ടി അഞ്ച് ലക്ഷത്തി എമ്പതിനായിരം രൂപയാണ് ഇയാൾ വാങ്ങിയത്. ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസിലായി. ഉടനെ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലുണ്ടെന്ന് മനസിലായി.
പല ഇടങ്ങളിൽ മാറി, മാറി താമസിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇൻഡോറിലുണ്ടെന്ന് കണ്ടെത്തി. അവിടെ ആഡംബര ഫ്ലാറ്റിലായിരുന്നു താമസം. പുറത്ത് നോക്കുമ്പോൾ താഴിട്ട് പൂട്ടിയ രീതിയിലായിരുന്നു ഫ്ലാറ്റ്. പ്രത്യേക ഓപ്പറേഷനിലൂടെ ഫ്ലാറ്റിനകത്ത് പ്രവേശിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.ഇയാളിൽ നിന്ന് ലാപ്ടോപ്പും, മൊബൈൽ ഫോണുകളും, നിരവധി രേഖകളും കണ്ടെടുത്തു. ശുഭം ശർമ എന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് പുതിയ തട്ടിപ്പിനൊരുങ്ങുമ്പോഴാണ് പിടി വീണത്.
എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.എൻ മനോജ്, എസ്.ഐ എൻ.കെ ജേക്കബ്ബ്, സീനിയർ സി പി ഒ കെ.കെ ഷിബു, സി പി ഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















