ന്യൂദൽഹി:ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രസർക്കാർ അവകാശലംഘന പ്രമേയം അവതരിപ്പിക്കില്ല, പക്ഷേ അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുാനമായി. ബുധനാഴ്ച ലോക്്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങൾ ആധികാരികമല്ല, രേഖാമൂലമുള്ളതല്ല. അതിനാലാണ് സർക്കാർ പക്ഷം പ്രതിപക്ഷ നേതാവിനെതിരേ അവകാശ ലംഘനത്തിനുള്ള നടപടിക്ക് നോട്ടീസ് കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ രേഖാമൂലമല്ലാത്ത വിഷയം സഭാരേഖകളിൽനിന്ന് നീക്കാൻ വകുപ്പുള്ളതിനാൽ നീക്കാമെന്ന ഉറപ്പു കിട്ടിയതിനാൽ നോട്ടീസ് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
സഭയിൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ തെളിയിക്കാൻ പാർലമെന്ററി നിയമങ്ങൾ ആവശ്യപ്പെടുന്നു. സ്ഥിരീകരിക്കാത്തതോ, അപകീർത്തികരമോ, സ്ഥാപിത നടപടിക്രമങ്ങൾ പാലിക്കാത്തതോ ആയ പരാമർശങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ചെയറിന് ഉത്തരവിടാം.
ലോക്‌സഭയിലെ ബിജെപി അംഗങ്ങൾ ‘സഭയെ തെറ്റിദ്ധരിപ്പിച്ചതിനും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയതിനും’ രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി റിജിജു പറഞ്ഞു.
















