കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളില്‍ വലിയ പൊരുത്തക്കേടെന്ന് ഹൈക്കോടതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ.പരിപാടിക്ക് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ല. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ല. ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടു കോടി രൂപ തിരിച്ചടച്ചില്ല.
ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പ്രഥമദൃഷ്ട്യാ ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്‌മയാണ് ഉണ്ടായിട്ടുളളതെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം.
ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ട്.ഇന്‍പുട്ട് ക്രെഡിറ്റിന് ദേവസ്വം ബോര്‍ഡിന് അര്‍ഹതയുള്ളത് 1.07 കോടിയ്‌ക്കാണ്. റിട്ടേണില്‍ കാണിച്ചിട്ടുളളത് 45.76 ലക്ഷം മാത്രം. 61 ലക്ഷത്തോളം രൂപ ബോര്‍ഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിംഗ് വര്‍ക്കുകള്‍ ബില്ലിലുണ്ടെങ്കിലും അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാം.ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം കാരണമാണ് സ്വര്‍ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പ സംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വര്‍ണക്കൊള്ള യുഡിഎഫിന് ബൂമറാംഗ് ആയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
















