വയനാട്: മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം കിഡ്നാപ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതി, പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം സിസി ടിവി ദൃശ്യങ്ങൾ മൂലം കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെയാണ് പെട്ടെന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, രണ്ട് മണിക്കൂറിനു ശേഷം രാത്രി 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീടിന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഒരാൾ സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇത് തട്ടിക്കൊണ്ടുപോകലാണെന്ന് സ്ഥിരീകരിക്കാൻ നിർണായകമായി. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
















