Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാനാകില്ലെന്നാണ് പ്രതിഭാഗം വാദം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം :ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഈ മാസം 18ന് വിധി പറയും.തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ട്.

കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തില്‍ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയുടെയും നിക്ഷേപം ഉള്ളതായി കണ്ടെത്തി.തന്ത്രിക്ക് 2004 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ചാണ് പോറ്റിയെ പരിചയപ്പെടുന്നത്.

2024-25 സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷത്തിലധികം രൂപ തന്ത്രി കൈപ്പറ്റിയതായാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തന്ത്രി പൊതുസേവകന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടും .അടച്ചിട്ട കോടതിയിലായിരുന്നു പ്രോസിക്യൂഷന്‍ വാദം നടന്നത്.

പ്രതിഭാഗം വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാനാകില്ലെന്നാണ് പ്രതിഭാഗം വാദം. വൈക്കം ക്ഷേത്രത്തിലെ ഉള്‍പ്പെടെ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാദമുന്നയിച്ചത്.ഇരു കേസുകളിലും തന്ത്രി സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട കോടതി 18ന് വിധി പറയും.

 

Recent Posts