ബെംഗളൂരു: കർണാടക നിയമസഭാ വളപ്പിലുള്ള കോൺഗ്രസ് മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസിനുള്ളിൽ മോഷണം. ഏകദേശം 300 ഗ്രാം സ്വർണ്ണാഭരണങ്ങളും 1.5 ലക്ഷം രൂപയും അടങ്ങിയ ഹാൻഡ്‌ബാഗാണ് കാണാതെ പോയത്. നവീൻ എന്നയാൾ ഔദ്യോഗിക ജോലിക്കായി മന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ കൊണ്ടുവന്നതായിരുന്നു ബാഗ്.
തിരികെ പോകുമ്പോൾ നവീൻ ബാഗ് എടുക്കാൻ മറന്നു. പിറ്റേന്ന് രാവിലെ മന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ ബാഗ് കാണാനുണ്ടായിരുന്നില്ല. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിനിടെ, ഹാൻഡ്‌ബാഗ് കൈവശം വച്ചിരുന്ന ഡിപിഎആർ ഗ്രൂപ്പ് ഡി ജീവനക്കാരന്റെ പങ്കിനെക്കുറിച്ച് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഇത്രയും വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെയാണ് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കൊണ്ടുവന്നതെന്ന ചോദ്യം ഉയർന്നുണ്ട്. സാധാരണ സുരക്ഷാ പരിശോധനകൾ ശരിയായി നടപ്പിലാക്കിയിരുന്നോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. നേരത്തെ ഏകദേശം 87 കോടി രൂപ വിലമതിക്കുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് മോഷ്ടിച്ചതിന് ഒരു ഐടി കമ്പനിയിലെ മുൻ മുതിർന്ന ജീവനക്കാരനെതിരെ കേസെടുത്തിരുന്നു.
അമേഡിയസ് സോഫ്റ്റ്‌വെയർ ലാബ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ മാനേജരും ഗവേഷണ ശാസ്ത്രജ്ഞനുമായി ജോലി ചെയ്തിരുന്ന അശുതോഷ് നിഗമാണ് പിടിയിലായത്. 2020 ഫെബ്രുവരി 1 ന് അദ്ദേഹം കമ്പനിയിൽ ചേർന്നു, പിന്നീട് കഴിഞ്ഞ വർഷം ഡിസംബറിൽ സേവനത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 2025 ഒക്ടോബർ 11 ന് കമ്പനിയുടെ രഹസ്യ സോഴ്‌സ് കോഡും അനുബന്ധ സോഫ്റ്റ്‌വെയറും അനധികൃതമായി ആക്‌സസ് ചെയ്യുകയും കൈമാറ്റം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. കമ്പനിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ ഔദ്യോഗിക സിസ്റ്റത്തിൽ നിന്ന് ഡാറ്റ അദ്ദേഹത്തിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ടിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.
















