കാസര്‍കോട്: മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മ (24) യുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇൻക്വിസ്റ്റ് നടപടികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്ന് കുടുംബം ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും. ഇതിന് ശേഷം കൂടുതൽ അന്വേഷണം വേണമെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
രേഷ്മയെ ഇന്നലെ ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ചിന്നുവിന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വളരെ കാലമായി ചിന്നു ക്വാട്ടേഴ്സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. യുവതിക്ക് ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കാസര്‍കോട് ഭാഷാശൈലിയില്‍ വിഡിയോകള്‍ അവതരിപ്പിച്ചിരുന്ന ചിന്നുപാപ്പു ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.യാത്രാ, പ്രമോഷന്‍ വിഡിയോകളാണ് ഏറെയും.
















