ന്യൂദൽഹി: പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഗ്രീസും തിങ്കളാഴ്ച ഒരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഹെല്ലനിക് റിപ്പബ്ലിക് പ്രതിരോധ മന്ത്രി നിക്കോളാസ്-ജോർജിയോസ് ഡെൻഡിയാസും തമ്മിൽ മനേക്ഷാ സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്. ലോകത്ത് ഇന്ത്യയുടെ ക്രമാനുഗതമായി വളരുന്ന നിലവാരത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഗ്രീസിൽ നിന്നുള്ള ഒരു അന്താരാഷ്‌ട്ര ലെയ്‌സൺ ഓഫീസറെ നിയമിക്കുമെന്ന ഗ്രീസിന്റെ പ്രഖ്യാപനത്തെയും രാജ്‌നാഥ് സിംഗ് സ്വാഗതം ചെയ്തു. ഗ്രീസിന്റെ ദേശീയ പ്രതിരോധ മന്ത്രി നിക്കോളോസ്-ജോർജിയോസ് ഡെൻഡിയാസിനെ ഇന്ന് ന്യൂദൽഹിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിംഗ് പറഞ്ഞു. തുടർന്ന് ഉഭയകക്ഷി പ്രതിരോധ വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഇന്ത്യയും ഗ്രീസും ഒപ്പുവെക്കുകയും 2026-ലേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി കൈമാറുകയും ചെയ്തു.
സമാധാനം, സ്ഥിരത, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യ-ഗ്രീസ് തന്ത്രപരമായ പങ്കാളിത്തമെന്ന് കൂടിക്കാഴ്ചയിൽ രണ്ട് മന്ത്രിമാരും ആവർത്തിച്ചു പറഞ്ഞു. കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് ഗ്രീക്ക് പ്രതിരോധ മന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രാഷ്‌ട്രസേവനത്തിൽ പരമമായ ത്യാഗം ചെയ്ത ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
















