തൃശൂർ: സംസ്ഥാനത്ത് തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക നായകർ. മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന കവി സച്ചിദാനന്ദന്റെ പരാമർശിച്ചപ്പോൾ പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്ന് സാറ ജോസഫ് പ്രതികരിച്ചു.
“ഭരണാധികാരത്തിൽ വന്നത് ഇടതുപക്ഷ പാർട്ടിയാണ്. അടിസ്ഥാന വർഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടത്. ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാൻ പാടില്ല എന്ന സമ്പ്രദായമാണ്. അധികാരം നിലനിർത്താൻ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്‌ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല”- സാറാ ജോസഫ് പറഞ്ഞു.
തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികൾ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കേണ്ടതുണ്ടെന്നുമാണ് കവി സച്ചിദാനന്ദൻ പറഞ്ഞത്. ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരികയാണ്. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
















