ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തുടനീളമുള്ള കുട്ടികൾക്ക് കത്തെഴുതി; മുഖ്യ ഉപദേശം ഇതാണ്- ചൈനയുടെ ‘ചരടു’കളിൽനിന്ന് മുക്തരാകുക, മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയ്‌ക്ക് പിന്നാലെ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂട്ടമായി സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ കത്തെഴുത്ത്.
ചൈനയുടെ ‘അജ്ഞാതമായ ചരടു’കളിൽനിന്ന് രക്ഷനേടാനും അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാനും അതിലൂടെ മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവുമാണ് കത്തിൽ.
‘യോഗി കി പതി’ എന്ന തലക്കെട്ടിലുള്ള കത്തിൽ, ചൈനീസ് സ്വാധീനം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചും കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോണുകളോടുള്ള ആസക്തിയെക്കുറിച്ചുമുള്ള ആശങ്കകൾ പരാമർശിക്കുന്നു. പട്ടം പറത്തുന്നത് ആസ്വാദ്യകരമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, അതിന് ‘ചൈനീസ് മാഞ്ച’ ഉപയോഗിക്കുന്നതിനെതിരെയും അത് അപകടകരവും നിയമവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി കുട്ടികൾക്കു മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശ് സർക്കാർ ‘ചൈനീസ് മാഞ്ച’യുടെ അതിന്റെ വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി ഒരു കാമ്പയിൻ നടത്തുന്നുണ്ടെന്നും ഈ ശ്രമത്തെ പിന്തുണയ്‌ക്കാൻ കുട്ടികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ചൈനീസ് മാഞ്ച സ്വയം ഉപയോഗിക്കരുതെന്നും, അതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവരുടെ സുഹൃത്തുക്കളെ ബോധവാന്മാരാക്കണമെന്നും, എവിടെയെങ്കിലും അത് വിൽക്കുന്നത് കണ്ടാൽ മാതാപിതാക്കൾ വഴി പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അവരോട് കത്തിലൂടെ ആവശ്യപ്പെട്ടു.
പട്ടം പറത്താനുള്ള നൂലാണ് ചൈനയിൽനിന്ന് വരുന്ന പ്രത്യേക തരം മാഞ്ച. ഇതിൽ കുപ്പിച്ചില്ലുകൾ അതിസൂക്ഷ്മമായി പൊടിച്ച് ചേർത്തിട്ടുണ്ടാവും. ഈ നൂലുകളിൽ കുടുങ്ങുന്ന പക്ഷികൾക്ക് ഉറങ്ങാത്ത മുറിവുണ്ടാകും. അവ കൊല്ലപ്പെടും. പ്രാവ്, കാക്ക, മൂങ്ങ,പരുന്ത്, തുടങ്ങിയ പക്ഷികൾക്ക് കൂട്ടത്തോടെ നാശമുണ്ടാക്കുന്നതാണിത്. വിലകുറഞ്ഞതും വേഗത്തിൽ പൊട്ടിപ്പോകാത്തതും വെയിലിൽ തിളങ്ങുന്നതുമാണ് ഇവ എന്നതാണ് ചൈനാ മാഞ്ച വാങ്ങാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത് പല തരത്തിൽ അപകടകാരികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ആദിത്യനാഥ് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികൾ തിരിച്ചറിയാതെ തന്നെ മൊബൈൽ ഫോണുകൾ വിലപ്പെട്ട സമയം മോഷ്ടിക്കുന്നുവെന്നും, ഗെയിമുകളും റീലുകളും മണിക്കൂറുകൾ പാഴാക്കുകയും കാഴ്ചശക്തി കുറയ്‌ക്കുകയും പഠനത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എഴുതി. കുട്ടികൾ സ്‌ക്രീൻ സമയം പുസ്തകങ്ങൾ വായിക്കുക, ഔട്ട്ഡോർ ഗെയിമുകൾ കളിക്കുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക, പോസിറ്റീവ് താൽപ്പര്യങ്ങൾ വളർത്തിയെടുക്കുക എന്നിവയിലൂടെ മാറ്റിവയ്‌ക്കണമെന്ന് അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട്, ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും പരീക്ഷകളെ സമീപിക്കാൻ മുഖ്യമന്ത്രി ഉപദേശിച്ചു. ചോദ്യപേപ്പറുകൾ ശ്രദ്ധാപൂർവ്വം വായിക്കാനും, ശാന്തമായി ഉത്തരങ്ങൾ എഴുതാനും, നെഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാനും, അവരുടെ ശ്രമങ്ങളിൽ സ്ഥിരത പുലർത്താനും അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ഭഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതി, ‘കർമണ്യേവ അധികാരസ്‌തേ മാ ഫലേഷു കദാചന’, അതായത് ഒരാളുടെ ശരിയായ ലക്ഷ്യമുണ്ടാകേണ്ടത് ഫലങ്ങളിലല്ല, പ്രവൃത്തിയിലാണ് എന്നർത്ഥം.
കത്തിൽ ആദിത്യനാഥ് എഴുതി, ”പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളുടെ സുരക്ഷ, നല്ല ആരോഗ്യം, വിജയം എന്നിവയാണ് നമ്മുടെ സർക്കാരിന്റെ മുൻഗണനകൾ. ഇന്ന്, മൂന്ന് പ്രധാന കാര്യങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ആകാശത്ത് പറക്കുന്ന പട്ടങ്ങൾ കാണാൻ എല്ലാവരും ഇഷ്ടപ്പെടുന്നു, നിങ്ങൾ പട്ടങ്ങൾ പറത്തുന്നത് ആസ്വദിക്കുകയും വേണം. എന്നാൽ നിങ്ങൾ ചൈനീസ് മാഞ്ചയിൽ (പട്ടച്ചരട്) നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണം. ഈ മൂർച്ചയുള്ള നൂൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇതിന്റെ വിൽപ്പന, സംഭരണം, ഉപയോഗം എന്നിവ സംസ്ഥാനത്തുടനീളം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ചൈനീസ് മാഞ്ച മൂലമുണ്ടാകുന്ന ജീവഹാനി കണക്കിലെടുത്ത്, സംസ്ഥാനവ്യാപകമായി ഒരു കാമ്പെയ്ൻ നടക്കുന്നുണ്ട്. നിങ്ങളും ഇതിൽ സഹകരിക്കണം. ഇത് നിങ്ങൾ ഉപയോഗിക്കരുത്, നിങ്ങളുടെ സുഹൃത്തുക്കളെ ഉപയോഗിക്കാതിരിക്കാൻ പ്രേരിപ്പിക്കുക. ചൈനീസ് മാഞ്ച വിൽക്കുന്ന ഏതെങ്കിലും കടയുടമയെയോ വ്യക്തിയെയോ നിങ്ങൾ കണ്ടാൽ, നിങ്ങളുടെ മാതാപിതാക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുക.
‘രണ്ടാമത്തെ പ്രധാന കാര്യം മൊബൈൽ ഫോൺ ആസക്തിയാണ്. കുട്ടികളേ, നിങ്ങൾ അറിയാതെ തന്നെ മൊബൈൽ ഫോണുകൾ നിങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു. ഒരു ഗെയിമിനോ വീഡിയോയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്ന മൊബൈൽ നിരവധി മണിക്കൂറുകൾ പാഴാക്കുന്നു. അത് കാഴ്ചശക്തിയെ ദുർബലപ്പെടുത്തുകയും പഠനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പകരം, അർത്ഥവത്തായ എന്തെങ്കിലും താൽപ്പര്യം വളർത്തിയെടുക്കുക. പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുക, സുഹൃത്തുക്കളുമായി കായിക വിനോദങ്ങളിൽ പങ്കെടുക്കുക, നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. പരിമിതമായ സമയത്തേക്ക് മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുക.
‘ബോർഡ് പരീക്ഷകൾ അടുത്തുവരുന്നതിനാൽ മൊബൈൽ ഫോണുകളിൽ നിന്ന് വിട്ടുനിൽക്കേണ്ട സമയമാണിത്. വർഷം മുഴുവനും നിങ്ങൾ സമർപ്പണത്തോടെയും കഠിനാധ്വാനത്തോടെയും തയ്യാറെടുത്തിട്ടുണ്ട്. ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിൽ പ്രവേശിക്കുക, ചോദ്യപേപ്പർ ശ്രദ്ധാപൂർവ്വം വായിക്കുക, പരിഭ്രാന്തി കൂടാതെ ഉത്തരങ്ങൾ എഴുതുക. നിങ്ങളുടെ പരിശ്രമമോ അച്ചടക്കമോ കുറയ്‌ക്കരുത്, നെഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കുക. പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും കഠിനാധ്വാനവുമാണ് ഏറ്റവും പ്രധാനം. വരാനിരിക്കുന്ന പരീക്ഷകൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയംഗമമായ ആശംസകൾ.’കത്തിൽ മുഖ്യമന്ത്രി യോഗി ഒപ്പുവെച്ചിട്ടുണ്ട്.
















