തിരുവനന്തപുരം: ശബരിമലസ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലുള്ള സിപിഎം നേതാവ് കെ. പത്മകുമാർ പുറത്തേക്ക് വരുന്നുവെന്ന് സമാധാനിച്ചിരിക്കുന്ന സിപിഎം നേതൃത്വത്തിന് വമ്പൻ പ്രഹരം വരുന്നു, മൂന്നാമതും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിക്കുന്നതോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അങ്ങനെയാണെങ്കിൽ ഒരു സിപിഎം നേതാവുകൂടി ഈ സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലാകും.
ഈ കേസിൽ പ്രതിയായി ജയിലിലാകുന്ന സിപിഎം എംഎൽഎ ആയിരിക്കും കടകംപള്ളി. തെരഞ്ഞെടുപ്പിൽ ‘ബഹുജനങ്ങളിൽ’ നിന്ന് സിപിഎം നേരിടാൻ പോകുന്ന ഏറ്റവും വലിയ ചോദ്യവും കടകംപള്ളിയെക്കുറിച്ചായിരിക്കും.
കടകംപള്ളി രണ്ടുവട്ടം ചോദ്യം ചെയ്തപ്പോഴും പറഞ്ഞതെല്ലാം കൊടും നുണകളാണെന്ന് സുവ്യക്തമായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ മാറ്റിപ്പറഞ്ഞത് അതുവരെ പറഞ്ഞതിനെല്ലാം കടകവരുദ്ധമാണ്. ഈ സാഹചര്യത്തിൽ മൂന്നാം റൗണ്ട് ചോദ്യംചെയ്യലിന് എസ്‌ഐടി തയാറെടുക്കുകയാണ്. അത് എംഎൽഎയുടെ അറസ്റ്റിന് വഴിതുറക്കും. ജനപ്രതിനിധിക്കെതിരേയുള്ള നടപടിയുടെ നിയമപരമായ ക്രമങ്ങളെല്ലാം പാലിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളിക്ക് ഈ തവണ മന്ത്രിസ്ഥാനം നൽകാതിരിക്കാൻ പറഞ്ഞിരുന്നത് മറ്റു ചില കാരണങ്ങളായിരുന്നെങ്കിലും യുഎഇ കോൺസുലേറ്റിൽ വഴി സ്വർണ്ണക്കടത്തു നടത്തിയ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് ആ കേസിന്റെ അന്വേഷണത്തിൽ എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയിൽ കടകംപള്ളിയുടെ പേരുണ്ടായിരുന്നത് മുഖ്യ കാരണമായിരുന്നു. പലവട്ടം സ്വപ്‌ന സുരേഷിനെ അവരുടെ വസതിയിൽ സന്ദർശിച്ചതും ‘ഈന്തപ്പഴം’ സ്വീകരിച്ചതും അടക്കം ഏറെ ഗൗരവമുള്ള വിവരങ്ങൾ സ്വപ്‌ന സുരേഷ് ഏജൻസികളോട് വെളിപ്പെടുത്തിയിരുന്നു.
















