തിരുവല്ല: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആലുവയിൽനിന്ന് ഞായറാഴ്ച അർധരാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. വരുണിന്റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പോലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആറംഗ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് തിരുവല്ലയിലെ സ്പായിൽ ഗുണ്ടാസംഘം അതിക്രമിച്ചു കയറിയത്. 50,000 രൂപ വരെ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തിലെ പ്രധാനി, ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ആദ്യം പരാതി നൽകാൻ ഭയപ്പെട്ടിരുന്ന യുവതി പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സുബിൻ, ബെർലിൻ ദാസ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
















