ന്യൂദൽഹി: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഭാരതം അനുശോചനം അർപ്പിച്ചു. ഇരകളോടും അവരുടെ കുടുംബങ്ങളോടും സഹതാപം പ്രകടിപ്പിച്ചു. എന്നാൽ ഈ ആക്രമണത്തിന് ബാഹ്യശക്തികളെ കുറ്റപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഭാരതം തള്ളി. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം, പാകിസ്ഥാൻ ‘സ്വന്തം നാട്ടിൽ അവർ വളർത്തിയ രോഗങ്ങൾക്ക്്’ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വെള്ളിയാഴ്ച പ്രാർത്ഥനാ ദിനത്തിൽ ഷിയ പള്ളിയെ ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
‘പാകിസ്ഥാന്റെ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമായ എല്ലാ ആരോപണങ്ങളും ഭാരതം നിരസിക്കുന്നു,’ പ്രസ്താവന പറയുന്നു.
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖദീജ അൽ കുബ്ര പള്ളിയിലും ഇമാംബർഗയിലുമാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഉടൻ ഏറ്റെടുത്തില്ല. എന്നിരുന്നാലും, തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയുമായി ബന്ധമുള്ള ഒരു വിദേശ പൗരനാണ് ചാവേറായതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ടിടിപി വക്താവ് മുഹമ്മദ് ഖുറാസാനി ഒരു പ്രസ്താവനയിൽ അവരുടെ പങ്ക് നിഷേധിച്ചു, അവരുടെ ആക്രമണ ലക്ഷ്യം വ്യക്തമാണെന്നും പാകിസ്ഥാന്റെ സുരക്ഷാ സ്ഥാപനങ്ങൾക്കും അവരുടെ സഹായികൾക്കും മാത്രമേ അവരുടെ ആക്രമണ പരിധിയിൽ വരൂ എന്നും പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സയ്യിദ് അലി നാസിർ റിസ്‌വിയുടെ ഒരു ബന്ധുവും പോലീസ് മേധാവിയുടെ മറ്റൊരു ബന്ധുവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി പോലീസ് വക്താവ് തഖി ജവാദ് പറഞ്ഞു.
ആക്രമണം നടത്തിയയാൾ ആദ്യം വെടിയുതിർത്തതിനു ശേഷം സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ.
















