ഈ വര്‍ഷത്തെ ‘പരീക്ഷാ പേ ചര്‍ച്ച’യുടെ സമാരംഭം ഭാരതത്തിന്റെ വിദ്യാഭ്യാസ യാത്രയിലെ നിശബ്ദവും നിര്‍ണായകവുമായ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് 2018-ല്‍ ഒരു വാര്‍ഷിക സംവാദമെന്ന നിലയില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് സ്വാഭാവിക രീതിയില്‍ ഒരു ‘ജനകീയ പ്രസ്ഥാനമായി’ മാറി. വിദ്യാര്‍ത്ഥികളുടെ സമഗ്ര ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ഈ കൂട്ടായ രാജ്യവ്യാപക പരിശ്രമത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും ഇന്ന് സജീവ പങ്കാളിത്തം വഹിക്കുന്നു. മുന്‍ ഗിന്നസ് ലോക റെക്കോഡിനെ മറികടന്ന് 4.5 കോടിയിലധികം രജിസ്ട്രേഷനുകളുമായി പരീക്ഷാ പേ ചര്‍ച്ച പ്രചാരണ ഘട്ടത്തില്‍ നിന്ന് ഉത്തരവാദിത്തത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രചോദനാത്മക നേതൃത്വത്തിന്റെ നേര്‍സാക്ഷ്യം
വിദ്യാഭ്യാസം, പഠനം, പരീക്ഷാ സമ്മര്‍ദം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സംവാദം സഹാനുഭൂതിയുടെയും പ്രായോഗികതയുടെയും പ്രചോദനാത്മക നേതൃത്വത്തിന്റെയും സവിശേഷ സങ്കലനമാണ് പ്രതിഫലിപ്പിക്കുന്നത്. ലാളിത്യവും അച്ചടക്കവും ശുഭപ്രതീക്ഷയും മനുഷ്യവിഭവശേഷിയിലെ അചഞ്ചല വിശ്വാസവും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷക്കണക്കിന് യുവമനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്തി. ഔദ്യോഗികതയുടെ സങ്കീര്‍ണതകള്‍ക്കപ്പുറം ഒരു മാര്‍ഗദര്‍ശിയും ഉപദേശകനും അഭ്യുദയകാംക്ഷിയുമായി വിദ്യാര്‍ത്ഥികളോട് തടസങ്ങളില്ലാതെ സംവദിക്കാന്‍ പുലര്‍ത്തുന്ന സഹജമായ കഴിവ് പ്രധാനമന്ത്രിയെ വ്യത്യസ്തനാക്കുന്നു. സംഭാഷണ ശൈലിയില്‍ കഥകളിലൂടെ ലളിതമായി അദ്ദേഹം സംവദിക്കുന്നു. സ്ഥിരോത്സാഹത്തെയും ഏകാഗ്രതയെയും അതിജീവനശേഷിയെയും കുറിച്ച് വലിയ പാഠങ്ങള്‍ പങ്കുവെയ്‌ക്കാന്‍ സ്വന്തം ജീവിതാനുഭവങ്ങളിലെ ഉദാഹരണങ്ങള്‍ നിരത്തി ഹൃദ്യമായി നര്‍മം ചാലിച്ച് ആധികാരികതയോടെ പ്രധാനമന്ത്രി സംവദിക്കുന്നു. വ്യക്തിപരമായ ഈ ഇടപെടല്‍ പരീക്ഷകളുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളെ ലഘൂകരിക്കാനും പഠിതാക്കള്‍ക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു.
ഓരോ കുട്ടിയും സവിശേഷമെന്ന തിരിച്ചറിവ്
ലളിതവും ശക്തവുമായ വസ്തുതയാണ് ഈ പരിശ്രമത്തിന്റെ കേന്ദ്രബിന്ദു: ഓരോ കുട്ടിയും സവിശേഷമാണ്. ഓരോരുത്തരും വ്യത്യസ്ത രീതികളില്‍ പഠിക്കുകയും വളരുകയും ചെയ്യുന്നു. മാര്‍ക്കിലേക്കോ റാങ്കിലേക്കോ മാത്രം ചുരുക്കാനാവാത്ത കഴിവുകള്‍ അവരില്‍ ഓരോരുത്തരിലുമുണ്ട്.
പരീക്ഷകള്‍ അവയുടെ രൂപകല്പന പ്രകാരം ഒരു കുട്ടിയുടെ കഴിവിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് നിര്‍ണയിക്കുന്നത്. യഥാര്‍ത്ഥ സര്‍ഗാത്മകതയും മികവും ഉയര്‍ന്നുവരുന്നത് സമഗ്ര വികസനത്തിലൂടെയാണ്. ഒരു കുട്ടി ഗണിതശാസ്ത്രപരമായ കഴിവുകള്‍ പ്രകടിപ്പിച്ചേക്കാം; മറ്റൊരാള്‍ക്ക് കലാപരമായ ഭാവനയുണ്ടായിരിക്കാം; ഒരുപക്ഷേ സാന്ത്വനത്തിലൂടെ ആശ്വാസം പകരാനാവശ്യമായ സഹാനുഭൂതിയായിരിക്കാം വേറൊരാളുടെ സവിശേഷത. ഈ വ്യത്യാസങ്ങള്‍ കുറവുകളല്ല; മറിച്ച് വൈവിധ്യവും കരുത്തും കൈമുതലാക്കിയ നൂതനാശയങ്ങള്‍ നിറഞ്ഞ സമൂഹത്തിന്റെ അടിത്തറയാണ്.
ദേശീയ വിദ്യാഭ്യാസ നയദര്‍ശനങ്ങളുടെ പ്രതിഫലനം
ഈ ദര്‍ശനമാണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസ്സത്ത. ഈ ചട്ടക്കൂടിന് കീഴില്‍ പാഠ്യപദ്ധതികളും അധ്യാപന രീതികളും മൂല്യനിര്‍ണയ സംവിധാനങ്ങളും യഥാര്‍ത്ഥ വിദ്യാര്‍ത്ഥി കേന്ദ്രീകൃത രീതിയിലേക്ക് പുനര്‍നിര്‍മിക്കപ്പെടുകയാണ്. അക്കാദമിക പഠനത്തോടൊപ്പം സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്താശേഷിയും വൈകാരിക ബുദ്ധിയും ശാരീരിക ക്ഷേമവും ധാര്‍മിക മൂല്യങ്ങളും വളര്‍ത്തിയെടുക്കാനാണ് മുന്‍ഗണന നല്‍കുന്നത്. കളികളിലൂടെ പഠിക്കുന്ന ആദ്യകാല അധ്യയന രീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം ആജീവനാന്ത പഠനത്തിന്റെ സുശക്തമായ അടിത്തറയായി ജിജ്ഞാസയെയും സന്തോഷത്തെയും അടയാളപ്പെടുത്തുന്നു.
അടിസ്ഥാന തലങ്ങളില്‍ മാതൃഭാഷാ ബോധനരീതി വിഭാവനം ചെയ്തിരിക്കുന്നത് കുട്ടികള്‍ക്ക് ആശയങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വേണ്ടിയാണ്. അതേസമയം സാംസ്‌കാരികവും ഭാഷാപരവുമായ വേരുകളില്‍ ആത്മവിശ്വാസം പുലര്‍ത്തി ആഗോളതലത്തില്‍ ഭാരതീയ വിജ്ഞാന വ്യവസ്ഥകളെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രാപ്തരായ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ബഹുഭാഷാ പഠനത്തിന് നല്‍കുന്ന പ്രാധാന്യത്തിലൂടെ ലക്ഷ്യമിടുന്നു.
മൂല്യനിര്‍ണയ പരിഷ്‌കാരങ്ങളും ഇതേ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിലാദ്യമായി പത്താം ക്ലാസ് പൊതുപരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്ന ഈ നടപടി ഒറ്റത്തവണ നടത്തുന്ന നിര്‍ണായക പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം ലഘൂകരിക്കുന്നു. അക്കാദമിക ഫലങ്ങള്‍ മാത്രമല്ല, കുട്ടിയുടെ സാമൂഹ്യവും വൈകാരികവും ശാരീരികവുമായ വികാസം കൂടി വിലയിരുത്താന്‍ ‘360-ഡിഗ്രി സമഗ്ര പ്രോഗ്രസ് കാര്‍ഡുകള്‍’ അവതരിപ്പിച്ചു. ക്ഷേമം പഠനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അക്കാദമിക – വൈകാരിക സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സിബിഎസ്ഇ സ്‌കൂളുകളിലും സാമൂഹ്യ-വൈകാരിക കൗണ്‍സിലര്‍മാരെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേക മാതൃകയിലേക്ക് ഒതുക്കാതെ ഓരോ കുട്ടിയുടെയും സവിശേഷ കഴിവുകളെ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന ആത്യന്തിക ഉത്തരവാദിത്തം ഇതിലൂടെ വ്യക്തമാണ്.
സമഗ്ര പഠനത്തിന് മുന്‍ഗണന
വിദ്യാഭ്യാസം കേവലം പാഠപുസ്തകങ്ങളിലോ പരീക്ഷകളിലോ മനഃപാഠം പഠിക്കുന്ന രീതിയിലോ ഒതുങ്ങുന്ന ഒന്നല്ല. സമഗ്ര പഠനത്തിന് ഇന്ന് വലിയ പ്രാധാന്യം നല്‍കുന്നു. അക്കാദമിക മികവുകൊണ്ട് മാത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനാവില്ലെന്ന് നാം വ്യക്തമായി തിരിച്ചറിയുന്നു. ഉത്കണ്ഠയുടെയോ ഭയത്തിന്റെയോ വൈകാരിക സമ്മര്‍ദത്തിന്റെയോ ഭാരം പേറുന്ന കുട്ടികള്‍ക്ക് അര്‍ത്ഥപൂര്‍ണമായ രീതിയില്‍ പഠിക്കാനാവില്ല. പരിപൂര്‍ണ ഏകാഗ്രതയിലൂടെയും പ്രാണായാമയിലൂടെയും യോഗയിലൂടെയും ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശാശ്വത ഉപാധികള്‍ നമുക്കുണ്ട്. കുട്ടികളെ അവരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് ഏകാഗ്രതയും ശാന്തതയും അതിജീവനശേഷിയും വളര്‍ത്തിയെടുക്കാന്‍ ഈ രീതികള്‍ സഹായിക്കുന്നു.
വെല്ലുവിളികള്‍
അമിതമായ ഡിജിറ്റല്‍ ഉപയോഗവും സ്‌ക്രീന്‍ സമയവുമാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ദീര്‍ഘനേരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഏകാഗ്രത കുറയാനും ഉറക്കം തടസ്സപ്പെടാനും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാനും വഴിയൊരുക്കുന്നു. എപ്പോഴും ഓണ്‍ലൈനായിരിക്കാന്‍ സമ്മര്‍ദം, ഓണ്‍ലൈന്‍ താരതമ്യങ്ങള്‍, അമിത ഡിജിറ്റല്‍ പ്രേരണകള്‍ എന്നിവ പലപ്പോഴും പരീക്ഷാ സമ്മര്‍ദം വര്‍ധിപ്പിക്കുകയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാഗ്രഹിക്കുന്ന മനഃസാന്നിധ്യം തകര്‍ക്കുകയും ചെയ്യുന്നു. ഇവിടെയാണ് രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത്. ഉപകരണങ്ങളുടെ ഉപയോഗത്തിന് ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിക്കുന്നതിനൊപ്പം കായിക വിനോദങ്ങള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, കുടുംബാംഗങ്ങളുമായി ആശയവിനിമയം തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ നമുക്കാവും.
കുട്ടികള്‍ പുരോഗതിയുടെ സന്ദേശവാഹകര്‍
‘വികസിത ഭാരത’ത്തിന് എല്ലാ മേഖലകളിലും മികവ് അനിവാര്യമാണ്. കുട്ടികള്‍ക്ക് അവരുടെ സവിശേഷ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ സര്‍ഗാത്മകതയിലൂടെയും ഉള്‍ച്ചേര്‍ക്കലിലൂടെയും കൂട്ടായ പുരോഗതിയിലൂടെയും രാജ്യം മുന്നേറുന്നു.
നിര്‍മിതബുദ്ധിയുടെ ഇക്കാലത്ത് ജിജ്ഞാസയും പ്രശ്‌നപരിഹാരവും തമ്മിലെ അകലം കുറഞ്ഞു വരികയാണ്. ഈ പര്യവേക്ഷണം സാധ്യമാക്കുകയെന്നതാണ് അദ്ധ്യാപകരും രക്ഷിതാക്കളും മാര്‍ഗദര്‍ശികളുമായ നമ്മുടെ ചുമതല. കുട്ടികള്‍ക്ക് ശരിയായ ഉപകരണങ്ങളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നല്‍കുന്നതിനൊപ്പം പരീക്ഷണങ്ങള്‍ നടത്താനും നൂതനാശയങ്ങള്‍ തേടാനും പരാജയപ്പെടാന്‍ പോലും സ്വാതന്ത്ര്യം നല്‍കി നിരന്തര മാര്‍ഗനിര്‍ദേശവും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.
ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് 2047-ലെ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍. ഭയമില്ലാതെ പഠിക്കുകയും ആത്മവിശ്വാസത്തോടെ നൂതനാശയങ്ങള്‍ കണ്ടെത്തുകയും സ്വന്തം സാംസ്‌കാരിക പൈതൃകത്തില്‍ ഉറച്ചുനിന്ന് ലോകത്തോട് ഇടപഴകുകയും ചെയ്യുന്ന കുട്ടികളാണ് വര്‍ത്തമാനകാലത്ത് വികസിത ഭാരതം രൂപപ്പെടുത്തുന്നത്. തലച്ചോറിന്റെ വിവേകത്തിനും ഹൃദയത്തിന്റെ വൈകാരികതയ്‌ക്കും കരങ്ങളുടെ നൈപുണ്യത്തിനും ഒരുപോലെ മുന്‍ഗണന നല്‍കുന്ന തരത്തില്‍ രൂപകല്പന ചെയ്ത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവര്‍ക്ക് പിന്തുണയേകണം. സാധ്യതകളെ ആഘോഷിക്കുന്നതും ലക്ഷ്യബോധം വളര്‍ത്തുന്നതും അര്‍ത്ഥപൂര്‍ണമായ ജീവിതത്തിന് അവരെ സജ്ജരാക്കുന്നതുമായ രീതി അവലംബിക്കണം. യുവമനസ്സുകളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുകയും 2047-ലെ വികസിത ഭാരത്തിനായി ആത്മവിശ്വാസം കൈമുതലാക്കിയ പൗരന്മാരെ സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ചയുടെ അന്തസ്സത്ത.
















