തിരുവനന്തപുരം: കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മ്യൂസിയം പോലീസ് ചുമത്തിയിരുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞുവിട്ടു. മണിയൻപിള്ള രാജുവിനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കി.
ഇന്നലെ രാത്രിയാണ് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റത്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. വഴുതക്കാട് ട്രിവാൻട്രം ക്ലബിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാർ പിന്നീട് നഗരത്തിൽ ടെന്നീസ് ക്ലബിന് പിന്നിലായി പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി.
അപകടത്തിൽ പരിക്കേറ്റ സൂരജിന്റെ ഇടത് കാലിന്റെ തൊടയെല്ല് പൊട്ടിയിട്ടുണ്ടെന്ന് സഹോദരൻ രാഹുൽ പറഞ്ഞു. സൂരജ് ഓടിച്ചിരുന്ന ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നിവേദിനും ഗുരുതര പരിക്കുകളുണ്ട്. ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മണിയൻപിള്ള രാജു ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സൂരജിന്റെ സഹോദരൻ രാഹുൽ പ്രതികരിച്ചു.
രണ്ട് വർഷമായി താൻ മദ്യപിച്ചിട്ടില്ലെന്ന് സ്റ്റേഷനിലേക്ക് ഇറങ്ങവെ മണിയൻപിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണ്. താനൊരു ക്യാൻസർ പേഷ്യൻ്റാണ്. ശബ്ദം കേട്ട ഉടനെ പാനിക്കായി. സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
















